ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ചട്ടിയെടുത്ത് പ്രതിഷേധിച്ച മറിയകുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

ബിജെപി നേതാക്കൾക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.

‘‘സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങൾ പ്രവർത്തിച്ചേച്ചു പോകുന്നതിൽ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വ‍ൃത്തികെട്ട കാര്യം. അതിൽ ഞങ്ങൾ ദുഃഖിച്ചിരിക്കുവായിരുന്നു’’– മറിയകുട്ടി പറഞ്ഞു.

മറിയക്കുട്ടിക്ക് എത്രനാളായി പെൻഷൻ ലഭിച്ചിരുന്നു, എന്തുകൊണ്ട് പെൻഷൻ മുടങ്ങി, മസ്റ്ററിം​ഗ് നടത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ​ഗോപി അന്വേഷിച്ചത്. സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ക്ഷേമ പെൻഷൻ വൈകുന്നതിന് കാരണം കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തത് കാരണമാണെന്ന പ്രചരണം നടക്കുന്നതിനിടെയാണ് സുരേഷ് ​ഗോപി മറിയക്കുട്ടിയെ സന്ദർശിച്ചത്.

പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നു. ഇത് പാവങ്ങൾക്കുള്ള ക്ഷേമ പെൻഷനും, വിധവാ പെൻഷനുമൊക്കെയുള്ളതാണെന്ന് പറഞ്ഞാണ് ഇത് പിരിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു.

ശക്തമായ ഭാഷയിലാണ് മറിയക്കുട്ടി സർക്കാരിനെ വിമർശിച്ചത്. സുരേഷ് ഗോപിയോട് സങ്കടം പറയുന്ന മറിയക്കുട്ടിയുടെ വാക്കുകൾ ദുരുപയോഗം ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് താക്കീതും അദ്ദേഹം നൽകി. ‘നിങ്ങൾ ഇതൊക്കെ സെൻസർ ചെയ്‌തേ കൊടുക്കാവൂ, കാരണം അമ്മയ്‌ക്ക് വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാകരുത്. നിങ്ങൾക്ക് അവരെയൊക്കെ നന്നായിട്ടറിയാം. ശ്രദ്ധിച്ച് കൊടുക്കണം.’-എന്നാണ് അദ്ദേഹം പറഞ്ഞത്.