തിരുവനന്തപുരം : എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത്. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം.

ക്യാമ്പസുകളിൽ റാഗിങ്ങ് തടയാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചവരാണ് എസ്എഫ്ഐ എന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കുറ്റവാളികൾ എസ്എഫ്ഐക്കാർ ആണോ എന്നൊന്നും സർക്കാർ നോക്കില്ല. ഏതു സംഘടനയിലുള്ള ആളാണെങ്കിലും നടപടി സ്വീകരിക്കും. ഇത്തരം ആക്രമണങ്ങൾ ആരും നടത്താൻ പാടില്ലാത്തതാണ് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

എസ്എഫ്ഐയുടെ ചരിത്രം അറിയാത്ത പലരും ഇപ്പോൾ സംഘടനയിൽ ഉണ്ട്. ഇത്തരക്കാരെ പുറത്താക്കണം. എസ്എഫ്ഐയെ ശുദ്ധീകരിക്കാൻ നേതൃത്വം തയ്യാറാകണം. മരണപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തിന് ഒപ്പമാണ് സർക്കാർ. സർക്കാരിന്റെ നിലപാടിൽ സിദ്ധാർത്ഥിന്റെ കുടുംബം തൃപ്തരാണ് എന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു