തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജോതിബസു അനുസ്മരണ സമ്മേളത്തിലെ പരിപാടി ഒഴിവാക്കിയാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. കൊച്ചിയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്ന കപ്പൽ ശാലയുടെ ഉദ്ഘാടന ചടങ്ങിൽ ഇരുവരും പങ്കെടുത്തു.

കൊച്ചി കപ്പൽശാലയിൽ 4,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത പ്രധാമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയറിയിച്ചു. 4,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികളടക്കമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ വികസനത്തിൽ കേരളം നൽകുന്ന മികച്ച പിന്തുണയുടെ ദൃഷ്ടാന്തം കൂടിയാണിത്. മെയ്ക്ക് ഇൻ ഇന്ത്യയുടെ അവിഭാജ്യഘടകമായി മെയ്ക്ക് ഇൻ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണംകൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ ലോകത്താകെ ശ്രദ്ധയാകർഷിക്കുന്നു. ഐഎസ്ആർഒയുടെ ചന്ദ്രയാൻ മിഷനിലും മിഷൻ ആദിത്യയിലും കേരളത്തിൽനിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്. കേരളത്തിന് അഭിമാനിക്കാൻ വകയുള്ളതാണിത്.

ഇന്ത്യയുടെ യശ്ശസ്സ് അക്ഷാർത്ഥത്തിൽ വാനോളം ഉയർത്തുന്നതിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. അതിന്റെ മികച്ച ഉദാഹരമാണ് കൊച്ചിൻ ഷിപ്പ് യാർഡ് നിർമിക്കുന്ന അത്യാധുനിക പ്രകൃതി സൗഹൃദ ബോട്ടുകൾ. അവയുടെ രൂപകൽപനയിലും നിർമാണത്തിലും വാട്ടർമെട്രോയും ഷിപ്പ്‌യാർഡും മാതൃകാപരമായി സഹകരിച്ചു. ഇന്ന് അവയെ തേടി ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ ആവശ്യക്കാർ എത്തുന്നു എന്നത് കേരളത്തിന് അഭിമാനകരമാണ്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേ സമയം രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്നതെന്നും ഇത് കൊച്ചിയുടെയും ഭാരതത്തിന്റെയും ഭാവി മാറ്റിമറിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. പത്ത് വർഷം മുൻപ് നമ്മുടെ തുറമുഖങ്ങളിൽ കപ്പലുകൾക്ക് വളരെയധികം സമയം കാത്തുകിടക്കണമായിരുന്നു. എന്നാൽ, ഇന്ന് ലോകത്തെ വൻകിട രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ തുറമുഖങ്ങൾ. ആഗോള കടൽ വ്യാപാരത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റുമെന്നും കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ ഇതിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.