തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കേസന്വേഷണം ശക്തമാകുന്നു . വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.സി.എം.ആർ.എൽ., കെ.എസ്.ഐ.ഡി.സിയും അന്വേഷണ പരിധിയിൽ ഉണ്ട്.

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.സി.എം.ആർ.എല്ലും കെ.എസ്.ഐ.ഡി.സിയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, എക്സാലോജിക്കിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ പരിശോധിക്കും. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. അന്വേഷണം നടത്തി നാലുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം.

കമ്പനിക്കെതിരേ ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കെതിരേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ഇവരെല്ലാം കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിലും വരും.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് സ്വകാര്യ കമ്പനി 1.72 കോടി നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കും സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു.

തുടർന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിക്കൊണ്ട് കോൺഗ്രസ് ഏം.എൽ.എൽ മാത്യു കുഴൽനാടൻ രംഗത്തെത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ നീക്കം നടന്നെങ്കിലും നടന്നില്ല. മാത്യു കുഴൽനാടന്റെ പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കുകയും ചെയ്തു.