ന്യൂഡല്‍ഹി: തന്റെ സ്വതന്ത്ര വ്യക്തിത്വം ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചു എന്നും ബൃന്ദ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ‘ആന്‍ എജ്യൂക്കേഷന്‍ ഫോര്‍ റീത’ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് വ്യന്ദയുടെ പരാമര്‍ശം.

അധികമായ വിലയിരുത്തലുകളുടെ ഭാരം തനിക്ക് നേരിടേണ്ടിവന്നുവെന്നും തന്റെ സത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടികുഴച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ബീയിങ് എ വുമണ്‍ ഇന്‍ ദ് പാര്‍ട്ടി’ എന്ന അധ്യായത്തിലാണ് പരാമര്‍ശം. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരായിരുന്നു. ലെഫ്റ്റ്വേര്‍ഡ് ബുക്‌സ് പുറത്തിറക്കുന്ന പുസ്തകത്തില്‍ 1975 മുതല്‍ 85 വരെയുള്ള ജീവിതമാണ് വൃന്ദ ഓര്‍ത്തെടുക്കുന്നത്.

നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയില്‍ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു.

ഡല്‍ഹിക്ക് പുറത്ത് ദേശീയ തലത്തില്‍ പാര്‍ട്ടിയിലും താന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷ്ട്രീയ ഭിന്നതകളുടെ സമയത്ത് അങ്ങനെ പല തവണ ഉണ്ടായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി എന്നും പുസ്തകത്തില്‍ ബൃന്ദ കാരാട്ട് പറയുന്നു.