ചാറ്റ് ജിപിടി പുറത്തിറക്കിയ കമ്പനിയായ ഓപണ്‍എഐ അവരുടെ സി.ഇ.ഒ സാം ആള്‍ട്മനെ പുറത്താക്കി. ഒരു ടീം ലീഡറെന്ന നിലയില്‍ അദ്ദേഹത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് സ്ഥാനത്തുനിന്ന് മാറ്റുന്നതെന്ന് ഓപണ്‍എഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഓപണ്‍ എഐ കമ്പനിയുടെ സ്ഥാപകരിലൊരാളുകൂടിയാണ് സാം ആള്‍ട്മൻ.

ആര്‍ടി ഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടി പുറത്തിറക്കിയതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയായിരുന്നു സാം ആള്‍ട്മന്‍. ഏതാനും ചില വാക്കുകളിലൂടെ നല്‍കുന്ന സന്ദേശം ഉപയോഗിച്ച് ആവശ്യമായ വിവരങ്ങള്‍ മറുപടിയായി തരുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി.

ചാറ്റ് ജിപിടികാരണം ചില തൊഴില്‍മേഖലകളില്‍ അവസരം നഷ്ടമാകുമെന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നത് കമ്പനിയുടെ സി.ഇ.ഒക്ക് തന്നെയെന്ന ട്രോളുകളും ഇതിനോടകം പുറത്തിറങ്ങുന്നുണ്ട്.

കമ്പനിയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ സാം ആള്‍ട്മന്‍ പരാജയപ്പെട്ടുവെന്നും ഇതിനാല്‍ വളരെയേറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുറത്താക്കുന്നതെന്നുമാണ് ഓപണ്‍എഐ പറയുന്നത്. ‘ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ അദ്ദേഹം സ്ഥിരത പുലര്‍ത്തിയിരുന്നില്ല, അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള അതിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഓപ്പണ്‍ എഐയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് ഇനി വിശ്വാസമില്ല,” പ്രസ്താവനയില്‍ പറയുന്നു.

ടെക്‌നോളജി രംഗത്ത് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു തരംഗമാകാന്‍ കാരണമായ സംഭവമായിരുന്നു ചാറ്റ് ജിപിടിയുടെ രംഗപ്രവേശം. ഗൂഗിളിനെപ്പോലും വെല്ലുവിളിച്ച് ഒരു സര്‍ച്ച് എന്‍ജിനായി വളരാന്‍ ചാറ്റ് ജിപിടിക്ക് ആകുമെന്ന് പലരും വിലയിരുത്തിയിരുന്നു. എ.ഐ രംഗത്ത് കൂടുതല്‍ മുതല്‍ മുടക്കിന് മറ്റ് കമ്പനികളെ പ്രേരിപ്പിച്ചതും ചാറ്റ് ജിപിടിയുടെ സാധ്യതകള്‍ മനസ്സിലാക്കിയിട്ടാണ്.
മൈക്രോസോഫ്റ്റ് ഓപ്പണ്‍ എഐയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുകയും സെര്‍ച്ച് എഞ്ചിന്‍ ബിംഗ് ഉള്‍പ്പെടെയുള്ള ഓഫറുകളില്‍ കമ്പനിയുടെ സാങ്കേതികവിദ്യ നേടിയെടുക്കുകയും ചെയ്തു.

ഓപ്പണ്‍എഐയുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും സാമിന്റെ നിരവധി സംഭാവനകള്‍ക്ക് ബോര്‍ഡ് നന്ദിയുള്ളവരാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേ സമയം മുന്നോട്ട് പോകുമ്പോള്‍ പുതിയ നേതൃത്വം ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- പുറത്താക്കല്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.