സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന കേരളീയം ആഘോഷം പിണറായി വിജയന്റെ ഇമേജ് നിര്‍മ്മാണ നാടകമാണെന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാര്‍ പണമെടുത്ത് മുഖ്യമന്ത്രിക്ക് ആഘോഷം നടത്താനുള്ള ബുദ്ധി സിപിഎമ്മിന്റേതാണ്. അതേ കേരളീയം സിപിഎം പാര്‍ട്ടി പരിപാടിയാണെന്ന് സമ്മതിച്ചുകൊണ്ടുള്ള ചോദ്യവുമായി സിപിഎം പാര്‍ട്ടി ചാനല്‍ കൈരളി റിപ്പോര്‍ട്ടര്‍.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനോട് ചോദ്യം ഉന്നയിക്കുമ്പോഴാണ് കൈരളി ടി.വി റിപ്പോര്‍ട്ടര്‍ കേരളീയം സി.പി.എം പരിപാടി എന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ ഇന്നലെ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴാണ് കേരളീയം സി.പി.എം പരിപാടി എന്ന് കൈരളിയുടെ തുറന്ന് പറച്ചില്‍.

സി.പി.എം പരിപാടിയില്‍ മണിശങ്കര്‍ അയ്യര്‍ പങ്കെടുത്തതിനെ കുറിച്ച് എന്താണ് അഭിപ്രായം? മണിശങ്കര്‍ അയ്യര്‍ക്കെതിരെ നടപടി ഉണ്ടാകുമോ ? ഇതായിരുന്നു കൈരളി റിപ്പോര്‍ട്ടറുടെ ചോദ്യം. കേരളീയം സി.പി.എം പരിപാടി ആണെന്ന് കൈരളി തുറന്ന് പറഞ്ഞല്ലോ എന്നായിരുന്നു സതീശന്റെ മറുപടി. കേരളീയം സി പി എം പരിപാടി ആണെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിവയ്ക്കുകയാണ് കൈരളി എന്നും മണിശങ്കര്‍ അയ്യര്‍ക്കെതിരെ നടപടി എടുക്കേണ്ടത് കേരളത്തില്‍ അല്ലെന്നും സതീശന്‍ വ്യക്തമാക്കി.

കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കുന്ന കാര്യം മണിശങ്കര്‍ അയ്യറെ കെ.പി. സി.സി പ്രസിഡണ്ട് അറിയിച്ചിരുന്നു. ഇക്കാര്യം എ.ഐ.സി.സി യുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 27 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കി നടത്തുന്ന കേരളീയം മാമാങ്കം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.

ടെണ്ടര്‍ ഇല്ലാതെയുള്ള കേരളീയത്തിന്റെ പ്രവൃത്തികള്‍ എല്ലാം കിട്ടിയത് സഖാക്കള്‍ക്കാണ്. 7 ദിവസത്തെ കേരളീയം പരിപാടി തീരുമ്പോള്‍ ചെലവ് 100 കോടി കവിയും. 3.5 കോടിയുടെ ദീപാ അലങ്കാരത്തിന്റെ ചുമതല സി.പി.എമ്മിന് പ്രിയപെട്ട ഊരാലുങ്കലിനാണ്.

സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എം.എല്‍.എ യാണ് കേരളീയം പരിപാടിയുടെ കണ്‍വീനര്‍. സി പി എമ്മുകാര്‍ക്ക് വേണ്ടി ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച സി.പി.എം നടത്തുന്ന പരിപാടിയായി കേരളീയം.