ദില്ലി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപിയും ബിജെപി നേതാവ് ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു.

ഇരുവരും ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. 70-ാമനായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

ആകെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 6 പേർക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേർ‌ സഹമന്ത്രിമാർ. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി.

ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.