ചെന്നൈ: നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നിലേക്ക് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ശ്രീപെരുമ്പുതൂരില്‍ ഡിഎംകെ സ്ഥാനാര്‍ഥി ടി.ആര്‍ ബാലുവിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

മോദി തുടര്‍ന്നാല്‍ ചരിത്രം തിരുത്തിയെഴുതപ്പെടും. ശാസ്ത്രത്തെ പിന്തള്ളി അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളും മുഖ്യധാരയിലെത്തും. അംബേദ്കര്‍ എഴുതിയ ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസിഡന്റെ നയങ്ങളാകും രാജ്യത്ത് നടപ്പാക്കുക. ഇതിനെതിരായ ഒരേയൊരായുധം വോട്ടാണെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ സീറ്റു കിട്ടുമെന്ന് മോദിയെ ആരോ പറഞ്ഞുപറ്റിച്ചതാണ്.

ബിജെപിക്കുള്ള വോട്ട് തമിഴ്നാടിന്റെ ശത്രുവിനുള്ള വോട്ടും എഐഎഡിഎംകെയ്ക്കുള്ള വോട്ട് വഞ്ചകര്‍ക്കുള്ള വോട്ടുമാണ്. ബിജെപിയുമായി സഖ്യമില്ലെന്ന എഐഎഡിഎംകെ പ്രസ്താവന പരിഹാസ്യമാണ്. ബിജെപിക്ക് ഭൂരിപക്ഷത്തിന് പിന്തുണ ആവശ്യമെങ്കില്‍ നല്‍കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണൂ എന്നാണ് എടപ്പാടി കെ പളനിസ്വാമി മറുപടി നല്‍കിയത്. എഐഎഡിഎംകെ ഒരിക്കലും ബിജെപിക്ക് എതിരെ നില്‍ക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.