കൊച്ചി : വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാലിക്കറ്റ് സർവകലാശാല വി സി ഡോ. എംകെ ജയരാജിന് പദവിയില്‍ തുടരാം. ഡോ. എം. വി. നാരായണൻ, ഡോ. എം. കെ. ജയരാജ് എന്നിവർ നല്‍കിയ ഹർജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്.

ഇവരുടെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു പറഞ്ഞ് അസാധുവാക്കിയ ചാൻസലറുടെ മാർച്ച്‌ 7ലെ ഉത്തരവു ചോദ്യം ചെയ്താണു ഹർജി. അതേസമയം, കാലടി വിസി ഡോ എം വി നാരായണനെ സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.

നിയമനം യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വിസിമാരെയും പുറത്താക്കിയത്. സാങ്കേതിക സർവകലാശാലാ വിസി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഗവർണറുടെ നടപടി. തുടർന്ന് ഡോ. എം വിനാരായണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.