തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഐഎഎസിനെ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.

അതേസമയം, പ്രശാന്തിനെതിരെ സ്വീകരിച്ചത് അച്ചടക്ക നടപടിയാണെന്നും മാറ്റണമെന്ന് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും ആവശ്യപ്പെട്ടതുകൊണ്ടാണെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് മാതൃഭൂമി ദിനപത്രം. മന്ത്രിമാര്‍ തങ്ങളുടെ വകുപ്പില്‍ നിയമിക്കുന്നതിന് തയ്യാറായിരുന്നില്ലെന്നും, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പ്രശാന്തിനെതിരെ അതൃപ്തിയിലാണെന്നുമായിരുന്നു മാതൃഭൂമി വാര്‍ത്തയുടെ അന്തഃസത്ത.

ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എന്‍. പ്രശാന്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാതൃഭൂമിയുടേത് വെറും മഞ്ഞവാര്‍ത്തയാണെന്നും ഇന്ന് തന്നെ ഓണ്‍ലൈനിലും നാളെ പത്രത്തിലും തിരുത്ത് വേണമെന്നും ഐഎഎസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇദ്ദേഹം സമര്‍പ്പിച്ച അപകീര്‍ത്തികേസില്‍ മാതൃഭൂമി ദിനപത്രത്തിന്റെ ചെയര്‍മാന്‍ മുതല്‍ വനിത റിപ്പോര്‍ട്ടര്‍ വരെ പ്രതിയാണ്. കേസില്‍ ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍, മാതൃഭൂമി എഡിറ്റര്‍ മാനേജ് കെ. ദാസ്, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖിക തുടങ്ങിയവര്‍ ജാമ്യത്തിലാണ്. ചോദ്യങ്ങളോട് കൊഞ്ഞണം കുത്തി എന്‍ പ്രശാന്ത്’ എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെയാണ് കളക്ടര്‍ ബ്രോ നിയമനടപടി സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സ്ഥാനമാറ്റത്തെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയെന്നാണ് എന്‍. പ്രശാന്ത് സംശയിക്കുന്നത്..

എൻ പ്രശാന്തിന്റെ സ്ഥാനമാറ്റത്തെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത

എന്‍. പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

കഴിഞ്ഞ ആഴ്ച ബഹു.മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതിയോടെ നിലവിലെ ചുമതല (സ്‌പെഷ്യല്‍ സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്) വിട്ട് കൃഷി വകുപ്പിലേക്ക് മാറി. സെക്രട്ടേറിയറ്റില്‍ എല്ലാവര്‍ക്കും കാര്യവും കാരണവും അറിയാം. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഒന്നും വേണ്ട, ചുമ്മാ ചോദിച്ചാലറിയാം.

മാതൃഭൂമി എന്ന പത്രം കൈകാര്യം ചെയ്യുന്നവര്‍ വ്യാജ വാര്‍ത്താനിര്‍മ്മിതിയില്‍ മിടുക്കരാകയാല്‍ ഞാനുള്‍പ്പെടെ പലരും ഫയല്‍ ചെയ്ത അനവധി കേസുകളില്‍ പ്രതികളാണ്. എന്നാല്‍ പണവും, രഷ്ട്രീയ സ്വാധീനവും ഉള്ളവര്‍ക്ക് കോടതിയും കേസും പുല്ലാണ് എന്ന് വെല്ലുവിളിക്കുന്ന പ്രവൃത്തിയാണ് ഇന്നവര്‍ കാഴ്ച വെച്ചത്. ഇവരെ കോടതി കയറ്റി എന്നതിന്റെ പേരിലുള്ള വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ വേണ്ടി മാത്രമല്ല എന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇന്നൊരു വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആദിവാസിഭൂമി വിഷയത്തില്‍ മൊയ്ലാളിക്കും ചില ഉദ്യോഗ്സ്ഥര്‍ക്കും അപ്രിയമായ നോട്ട് എഴുതിയവന്‍ ഞാനാണല്ലൊ. സഹിക്കാന്‍ പറ്റുന്നുണ്ടാവില്ല.

കൃഷിവകുപ്പിലെ എന്റെ നിയമനത്തിന് ഡോ.ബി.അശോക് നല്‍കിയ ‘മൗനാനുവാദം’ വരെ റിപ്പോര്‍ട്ടര്‍ കേട്ടിരിക്കുന്നു. തിടമ്പെടുക്കുന്ന ആനയുടെ സന്തോഷം റിപ്പോര്‍ട്ട് ചെയ്യുന്നവരല്ലേ, ഇതൊക്കെ അവര്‍ക്ക് നിസ്സാരം. (അശോക് സാറാണ് രാവിലെ ഈ കോമഡി എനിക്ക് അയച്ച് തന്നത്!). മന്ത്രിതലം, ചീഫ് സെക്രട്ടറി തലം- അങ്ങനെ മാപ്ര കുറേ വേറെയും തള്ളിയിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത കുഴപ്പക്കാരനാകയാല്‍ എനിക്ക് സൗകര്യപ്രദമായ വകുപ്പും പോസ്റ്റും തന്നെ കൊടുക്കുകയും ചെയ്തിരിക്കുന്നു! എന്താല്ലേ? സത്യത്തില്‍ ഇങ്ങനൊക്കെ എഴുതുമ്പോള്‍ ലേശം നാണം തോന്നില്ലേ? അവനവനോട് തന്നെ ലേശം പുച്ഛം തോന്നില്ലേ ഈ പണിയെടുത്ത് ജീവിക്കാന്‍?

പ്രിയ മാറൂമി ബോയ്‌സ്, എന്റെ പിന്നാലെ നടന്ന് വ്യാജ വാര്‍ത്തകള്‍ പടച്ച് വിടുന്ന സമയത്ത് ലോകോപകാരമുള്ള എന്തൊക്കെ ചെയ്യാം! Just think about it.

പഴയ വകുപ്പിലെ ടീമിന് കഴിഞ്ഞ് 15 ന് എഴുതിയ വിശദമായ യാത്രാക്കുറിപ്പാണ് താഴെ. ശെടാ! മാറൂമി അച്ചടിച്ച വ്യാജ വാര്‍ത്ത ഒട്ടും മാച്ച് ആവുന്നില്ലല്ലോ. ഏറ്റവും സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജോലി ചെയ്ത കാലയളവായിരുന്നു കഴിഞ്ഞ ഒന്നര കൊല്ലം. ഒന്നാന്തരം ടീം വര്‍ക്ക്. ബഹു. മന്ത്രിയുമായി ഇത്രയും ഐക്യപ്പെട്ട് വകുപ്പ് കൈകാര്യം ചെയ്തത് മുമ്പ് ഷിബു ബേബി ജോണ്‍ സാറിനോടൊപ്പം നൈപുണ്യവികസനം കൈകാര്യം ചെയ്തപ്പോഴാണ്. വകുപ്പ് ഒഴിഞ്ഞ ശേഷവും ദിവസേന ഫോണ്‍ വിളിക്കുന്ന ബന്ധമാണ് രാധാകൃഷ്ണന്‍ സാറുമായുള്ളത്. വകുപ്പ് മാറി പോകുന്നതാകട്ടെ കൃഷിയിലേക്ക്. അവിടെ കേര ഉള്‍പ്പെടെ പല പ്രോജക്ടുകളുമായി പട്ടികവര്‍ഗ്ഗവികസന വകുപ്പ് നേരത്തേ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. പ്രസാദ് സാറുമായും ഊഷ്മള ബന്ധമാണ്. അവിടെയാണ് ഒരു മഞ്ഞപ്പത്രം വ്യാജ നറേറ്റീവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ അധഃപതനം എന്നല്ലാതെ എന്ത് പറയാന്‍.

‘ലൈഫ്‌ബോയില്‍’ എഴുതിയ പോലെ നിലവാരമില്ലാത്ത പ്രതിയോഗികളെ ‘വിട്ടുപിടിക്കാനാണ്’ താല്‍പര്യം. പക്ഷേ, ഇതിനെയൊക്കെ എതിര്‍ക്കേണ്ടത് കര്‍മ്മവും ധര്‍മ്മവുമായി കാണേണ്ടതുമുണ്ട്. ഇന്ന് സന്ധ്യ മയങ്ങും മുന്‍പ് വാര്‍ത്ത തിരുത്തി മാപ്പോടുകൂടിയ വാര്‍ത്ത ഓണ്‍ലൈനായും, നാളെ എല്ലാ എഡിഷനിലും പ്രിന്റായും നല്‍കിയില്ലെങ്കില്‍ അടുത്ത മാനഹാനി കേസ് കൂടി ഫയല്‍ ചെയ്യേണ്ടി വരും. നോട്ടീസ് പിറകെ.

NB: ‘ഓ യാ’ എന്ന വ്യാജ വാര്‍ത്ത നിര്‍മ്മിച്ച മാറൂമി പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്ത വാര്‍ത്ത മുക്കിയെങ്കിലും അതിന്റെ ഓണ്‍ലൈന്‍ വാര്‍ത്ത ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. #yellow_journalism #മഞ്ഞപ്പത്രം #മാപ്ര

Read Also: മാതൃഭൂമിയെ കോടതി കയറ്റി കളക്ടര്‍ ബ്രോ; മുതലാളിയും എഡിറ്ററും പിന്നെ റിപ്പോര്‍ട്ടറും ജാമ്യമെടുക്കാന്‍ നെട്ടോട്ടം