കൊച്ചി: എന്‍. പ്രശാന്ത് ഐ.എ.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ മാതൃഭൂമി ചെയര്‍മാനും ചീഫ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.

‘ചോദ്യങ്ങളോട് കൊഞ്ഞണം കുത്തി എന്‍ പ്രശാന്ത്’ എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ നല്‍കിയ അപകീര്‍ത്തി കേസിലാണ് പി.വി ചന്ദ്രന്‍, മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ്, വാര്‍ത്ത എഴുതിയ ലേഖിക എന്നിവര്‍ ജാമ്യമെടുത്തത്.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌റ്റ്രേറ്റ് (എം.പി./എം.എല്‍.എ. സ്‌പെഷ്യല്‍ കോര്‍ട്ട്) കോടതിയില്‍ ഹാജരായാണ് പ്രതികള്‍ ജാമ്യമെടുത്തത്. കേസില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാറും പ്രതിയാണ്. ഇദ്ദേഹവും അറസ്റ്റ് ഒഴിവാക്കാന്‍ ജാമ്യമെടുക്കേണ്ടിവരും.

ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയ ‘മാതൃഭൂമി’ ലേഖികയോട് എന്‍ പ്രശാന്ത് മോശമായി പെരുമാറിയെന്ന് കാണിച്ചായിരുന്നു മാതൃഭൂമി ചിത്ര സഹിതം വാര്‍ത്ത നല്‍കിയത്. നിരന്തരം സ്വകാര്യ നംബറില്‍ വിളിക്കുകയും വാട്‌സാപ്പില്‍ മെസേജ് അയക്കുകയും ചെയ്തപ്പോള്‍ പ്രശാന്ത് വാട്‌സാപ്പില്‍ മറുപടിയായി അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ചെന്ന് ആരോപിച്ചായിരുന്നു മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ, എഡിറ്റർ മനോജ് കെ ദാസ് തുടങ്ങിയവർ കോടതി വരാന്തയില്‍

സീമയുടെ ചിത്രം ‘ഓ.. യാ’ എന്ന വാക്കോടൊയാണ് വാട്സ്ആപ്പില്‍ കളക്ടര്‍ ബ്രോ സ്റ്റിക്കറായി മറുപടി നല്‍കിയത്. ഇതാണ് പരാതിക്ക് ഇടയാക്കിയത്. 1984 ല്‍ ഇറങ്ങിയ ‘ഒരു സുമംഗലിയുടെ കഥ’ എന്ന സിനിമയില്‍ മുഖത്ത് അടി കൊണ്ട് വേദനയില്‍ പുളയുന്ന സീമയുടെ സ്റ്റിക്കര്‍ അശ്ലീലമാണെന്നായിരുന്നു മാതൃഭൂമി അച്ചടിച്ച വാര്‍ത്ത. ‘നിങ്ങളെ ഞാന്‍ ഉപദ്രവിക്കാതെ ഒഴിവാക്കാം’ എന്ന മെസേജിന് മറുപടിയായിട്ടായിരുന്നു കലക്ടര്‍ ബ്രോയുടെ പരിഹാസം നിറഞ്ഞ മറുപടി സ്റ്റിക്കര്‍.

എന്നാല്‍ ഇത് സ്ത്രീത്തത്തെ അപമാനിക്കലാണെന്നും സ്റ്റിക്കര്‍ അശ്ലീലമാണെന്നും റിപ്പോര്‍ട്ടര്‍ മാതൃഭൂമിയില്‍ വാര്‍ത്ത കൊടുത്തു. തുടര്‍ത്ത് മാതൃഭൂമി നല്‍കിയ വാര്‍ത്ത തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് പ്രശാന്ത് അപകീര്‍ത്തി കേസ് നല്‍കിയത്. സ്‌ക്രീന്‍ ഷോട്ട് സഹിതം പത്രം നല്‍കിയ വാര്‍ത്ത തനിക്കും കുടുംബത്തിനും കടുത്ത വേദന ഉണ്ടാക്കിയെന്നു കാണിച്ചാണ് നിയമ നടപടി തുടങ്ങിയത്.

എൻ പ്രശാന്ത് ഐ.എ.എസ്

സ്ത്രീകളും കുട്ടികളും വായിക്കുന്ന ദിനപത്രത്തില്‍ ‘അശ്ലീലമെന്ന്’ ആരോപിക്കപ്പെട്ട സ്റ്റിക്കറും അച്ചടിച്ച് വന്നത് തന്നെ വാര്‍ത്തയുടെ വ്യാജസ്വഭാവം വെളിവാക്കുന്നു എന്ന് അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് മുഖാന്തരം കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തലേന്ന് മാതൃഭൂമീലെ ചില ലേഖകര്‍ അസ്വാഭാവികമായും പ്രകോപനപരമായും നിരന്തരം പെരുമാറുന്നതില്‍ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകളും ഹര്‍ജ്ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ തന്റെ സ്വകാര്യ ഫോണിലെ വാട്സ്ആപ്പിലേക്കാണ് സന്ദേശം അയച്ചു വിവരങ്ങള്‍ തിരക്കിയതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് കുടുംബാങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന, ഡു നോട്ട് ഡിസ്റ്റര്‍ബ് ലിസ്റ്റില്‍ റജിസ്റ്റര്‍ ചെയ്ത സകാര്യനമ്പറിലേക്കായിരുന്നു മാതൃഭൂമി ലേഖകര്‍ വീഡിയോ കോള്‍ ഉള്‍പ്പെടെ ചെയ്തത് എന്ന് ഹര്‍ജ്ജിയില്‍ പറയുന്നു.

പ്രശാന്ത് കോടതിയില്‍ മാനഹാനി കേസ് നല്‍കിയതിനെ തുടര്‍ന്ന്, ലേഖികയുടെ പേരില്‍ മനോജ് കെ ദാസ് നല്‍കിയ പരാതി കഴമ്പില്ലെന്ന് കണ്ട് തള്ളിയിരുന്നു. മനോജ് കെ ദാസ് മറ്റുള്ളവരുടെ പേരില്‍ പരാതി തയ്യാറാക്കി നല്‍കിയതും ചര്‍ച്ചയായിരുന്നു. തന്റെ സ്വകാര്യത മാനിക്കാതെ, രാഷ്ട്രീയലക്ഷ്യങ്ങളോടെ ഗൂഢാലോചന നടത്തി വ്യാജവാര്‍ത്ത നല്‍കിയെന്ന് പ്രശാന്ത് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസ് ഫയലില്‍ സ്വീകരിച്ചത്.

ഇതിന്റെ തുടര്‍ച്ചയായി വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്ന മാധ്യമ നടപടികളെ നിയമപരമായി നേരിടാനുള്ള കൂട്ടായ്മക്കും കലക്ടര്‍ ബ്രോ രൂപം നല്‍കിയിരുന്നു. പത്രക്കാരുടെ ബ്ലാക്ക് മെയിലിംഗ് ബിസിനസ്സും അവിശുദ്ധ ക്വാറി-ക്രിമിനല്‍-റിയല്‍ എസ്റ്റേറ്റ്റ്റ്- രാഷ്ട്രീയ കൂട്ടായ്മകളും കാരണം സാധാരണക്കാരെയും, സത്യസന്ധരായ ഉദ്യോഗ്സ്ഥരെയും വേട്ടയാടുന്നതിനെതിരെയാണ് കൂട്ടായ്മ. തുടര്‍ന്നാണ് മാതൃഭൂമിക്കെതിരെ നിയമ പോരാട്ടം തുടങ്ങിയതും. കൊച്ചിയിലെ അഡ്വക്കേറ്റ് മുഹമ്മദ് മുഹമ്മദ് സിയാദാണ് കലക്ടര്‍ ബ്രോയ്ക്ക് വേണ്ടി ഹാജരായത്.

Read Also: മാപ്പ് പറയൂ മാതൃഭൂമീ! മഞ്ഞവാര്‍ത്തക്കെതിരെ കളക്ടര്‍ ബ്രോ; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും വ്യാജ വാര്‍ത്ത നല്‍കിയെന്ന്…