ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. രാജ്യസ്‌നേഹിയായ കെജ്രിവാള്‍ ഭയപ്പെടില്ലെന്നും വേണ്ടിവന്നാല്‍ ജയിലില്‍നിന്ന് ഡല്‍ഹി ഭരിക്കുമെന്നും അവര്‍ പറഞ്ഞു.

‘ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൂഢാലോചനയാണ് അറസ്റ്റ്. 2 വര്‍ഷം മുമ്പ് ഈ കേസിന്റെ അന്വേഷണം ആരംഭിച്ചത് മുതല്‍ എഎപി നേതാക്കളെുടെയും മന്ത്രിമാരുടെയും വസതികളിലും ഓഫിസിലുമായി 1000ത്തിലധികം റെയ്ഡ് ചെയ്തിട്ടും ഒരുരൂപ പോലും ഇഡിയോ സിബിഐയോ കണ്ടെടുത്തിട്ടില്ല.

കെജ്രിവാള്‍ വെറുമൊരു മനുഷ്യനല്ല, ആശയമാണ്. ഒരു കെജ്രിവാളിനെ അറസ്റ്റ് ചെയ്താല്‍ ആ ആശയം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ദില്ലി മുഖ്യമന്ത്രിയായി അദ്ദേഹം തുടരും. ആവശ്യമെങ്കില്‍ ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കുമെന്ന് ഞങ്ങള്‍ ആദ്യം മുതല്‍ പറഞ്ഞിട്ടുണ്ട്’ -അതിഷി മാധ്യമങ്ങളോട് പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച വൈകുന്നേരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

മുഖ്യമന്ത്രിയുടെ വസതിയിൽ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഈ സമയത്ത് ഇഡി ജോയിൻ്റ് ഡയറക്ടർ കപിൽ രാജും കെജ്‌രിവാളിൻ്റെ വസതിയിൽ ഉണ്ടായിരുന്നു. പിഎംഎൽഎയുടെ സെക്ഷൻ 50 പ്രകാരമാണ് കെജ്രിവാളിൻ്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.