ദില്ലി: അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ദേശീയ രാഷ്ട്രീയം ഞെട്ടലോടെയാണ് കേട്ടത്. ആംആദ്മി പാർട്ടിക്കുപോലും ഇന്നലത്തെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. (delhi liquor policy scam)

ആം ആദ്മി പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്കുമേൽ കരിനിഴൽ വീഴ്ത്തിയ തവിവാദ മദ്യനയ കേസ് എന്താണെന്ന് അറിയാം..

മലയാളിയായ വിജയ് നായർ മുതൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത ഏറ്റവുമൊടുവിലായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുടെ അറസ്റ്റിലേക്ക് വരെ എത്തിയിരിക്കുകയാണ് ദില്ലി മദ്യനയ അഴിമതി കേസ്.

2021 നവംബർ മാസം കൊവിഡ് പ്രതിസന്ധി ഏറ്റവും നിർണായകമായ സമയത്താണ് ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിള്ള സംസ്ഥാന സർക്കാർ പുതിയ എക്‌സൈസ് നയം പാസാക്കുന്നത്.

സ്വകാര്യവത്കരണവും ലൈസൻസ് മാനദണ്ഡങ്ങളിലുമടക്കം എക്‌സൈസ് മേഖലയിൽ സമഗ്രമായ മാറ്റം ഉണ്ടാക്കുന്നതായിരുന്നു എഎപിയുടെ പുതിയ മദ്യനയം.

9,500 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടായിരുന്നു മദ്യനയം അവതരിപ്പിച്ചത്. എന്നാൽ, വൈകാതെ തന്നെ ഇതിന്റെ ഭാഗമായി അഴിമതിയും പക്ഷപാതവും നടന്നുവെന്നത് അടക്കമുള്ള വിവാദങ്ങൾ തലപൊക്കുകയായിരുന്നു.

പുതുക്കിയ മദ്യനയം അനുസരിച്ച് ചില്ലറ മദ്യവിൽപ്പന സ്വകാര്യ കമ്പനികൾക്ക് കൊടുത്തു. 849 മദ്യവിൽപ്പനശാലകൾ പുതിയതായി തുറക്കുന്നതിനും ഓരോ സോണിനേയും 8 മുതൽ 10 വാർഡുകളാക്കി തിരിക്കാനും നിർദ്ദേശം നൽകി. അതിന് പുറമെ, പുതുക്കിയ നയം അനുസരിച്ച് മാളുകൾ, വാണിജ്യ മേഖലകൾ, മറ്റ് ഷോപ്പിങ് കോംപ്ലക്‌സുകൾ തുടങ്ങിയവയിൽ മദ്യശാലകൾ തുറക്കാനും അനുമതി നൽകിയിരുന്നു.

ബിജെപിയാണ് ആദ്യമായി അഴിമതി ആരോപണം ഉയർത്തി രംഗത്തുവന്നത്. തുടർന്ന് 2021-22 എക്‌സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടിനേക്കുറിച്ച് 2022 ജൂലൈ മാസത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരുന്നു.

ഇഡി നടത്തിയ അന്വേഷണത്തിലാണ് അഴിമതിക്കേസിന്റെ വേര് ദക്ഷിണേന്ത്യയിലേക്ക് നീണ്ടത്. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകളുമായ കെ കവിത അടക്കമുള്ളവർക്ക് ഗൂഡാലോചനയിൽ പങ്കുള്ളതായി വാദിച്ചു. എഎപി മന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവരുമായി ഗൂഡാലോചന നടത്തിയതായി കണ്ടെത്തിയതോടെ കവിതയും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായി.

മദ്യനയ അഴിമതിക്ക് പ്രത്യുപകാരമായി 100 കോടി രൂപ എഎപിക്ക് നൽകിയെന്നും ഇഡി വാദിച്ചു. ഈ പണം ഉപയോഗിച്ചാണ് ഗോവയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന് നേരത്തെ കോൺഗ്രസും ആരോപണം ഉന്നയിച്ചിരുന്നു.

കേസിൽ ആദ്യം അറസ്റ്റിലായ മലയാളി കൂടിയായ ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻ തലവൻ വിജയ് നായർ ഇടയ്ക്കിടെ കെജ്രിവാളിന്റെ ഓഫീസ് സന്ദർശിക്കാറുണ്ടെന്നും ഇവിടെ കൂടുതൽ സമയം ചെലവഴിക്കാറുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, നിർണായകമായ പല തെളിവുകളും കണ്ടെത്തിയിരുന്നു.

വിവിധ സമയങ്ങളിലായി മന്ത്രി മനീഷ് സിസോദിയ, കെ കവിത അടക്കമുള്ളവരുടെ വസതികളിലും മറ്റുമായി വിവിധ കേന്ദ്രങ്ങളിൽ അന്വേഷണ ഏജൻസികളുടെ പരിശോധനയും നടന്നിരുന്നു. കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്ങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബിആർഎസ് നേതാവ് കെ കവിതയേയും അറസ്റ്റ് ചെയ്തിരുന്നു.

2023 മുതൽ കെജ്രിവാളിനെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ ഇഡി നടത്തിയിരുന്നു. ഒൻപത് സമൻസുകൾ അയച്ചിട്ടും ഒന്നിൽ പോലും ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. അവസാന സമൻസ് നൽകിയതോടെ കെജ്രിവാൾ
അറസ്റ്റ് തടയണമെന്ന് ആവശ്യ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി മുഖം തിരിച്ചതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.