ഗസ സിറ്റി: ​ഗ​സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി കാത്തുന്നിന്നവർക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 700ലധികം പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിൽ ഉൾപ്പെട രൂക്ഷമായ ആക്രമണം നടന്നു. ​

ഖാൻ യൂനിസിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. ​ഒറ്റ ദിവസം നൂറിലധികം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നു.

ഇതിനിടെ നിർജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം വടക്കൻ ഗാസയിലെ ആശുപത്രികളിൽ ആറ് കുട്ടികൾ മരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ രണ്ട് കുട്ടികൾ മരിച്ചതായി മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ നാല് കുട്ടികൾ മരിച്ചതായും മറ്റ് ഏഴ് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നതായും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനത്തിൻ്റെ അഭാവം കാരണം ആശുപത്രിയുടെ പ്രവർത്തനം നിലച്ചെന്ന് കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടർ അഹമ്മദ് അൽ കഹ്‌ലൗത്ത് പറഞ്ഞു. ചൊവ്വാഴ്ച ജബാലിയയിലെ അൽ-ഔദ ആശുപത്രിയും ഇതേ കാരണത്താൽ സർവീസ് നിർത്തിയിരുന്നു. അവശ്യവസ്തുക്കളുടെ രൂക്ഷമായ ക്ഷാമം ജനത്തെ വലയ്ക്കുന്നുണ്ട്. ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ അഭയം തേടിയിട്ടുള്ള 13 ലക്ഷം പലസ്തീൻകാരും കടുത്ത ക്ഷാമ ഭീഷണിയിലാണ്.