കോഴിക്കോട്: ‘കടം പറയരുതെന്നും സി.സി.ടി.വി നിരീക്ഷണത്തിലാണെന്നു ‘മൊക്കെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ബോർഡുകളും നിർദേശങ്ങളും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കസ്റ്റമേഴ്‌സിനെ പൊലീസ് പിടിക്കാതിരിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന ഒരു ബാർ മുതലാളിയുടെ അറിയിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.

മദ്യപിച്ച് പൊലീസ് പിടിക്കാതിരിക്കാൻ ജെർമൻ മെയ്ഡ് ബ്രീത്ത് അനലൈസർ സജ്ജീകരിച്ചിട്ടുണ്ടെന്ന തരത്തിൽ ബാർ മാനേജരുടെ പേരിലുള്ള കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ബാർ മാനേജറുടെ കുറിപ്പിൻരെ ചിത്രം പ്രത്യക്ഷപ്പെട്ടത്. മദ്യപിച്ചതിന് പൊലീസ് പിടികൂടിയാൽ രക്തത്തിലെ മദ്യത്തിന്റെ അളവ് എത്രയാണെന്നതിനനുസരിച്ച് മാത്രമേ പൊലീസിന് കേസെടുക്കാനാകൂ എന്നും പ്രസ്തുത അളവിൽ താഴെയാണെങ്കിൽ പൊലീസിന് നടപടി എടുക്കാൻ അധികാരമില്ലെന്നം ബാറിൽ സ്ഥാപിച്ച അറിയിപ്പിൽ സൂചിപ്പിക്കുന്നു.

അവിടെക്കൊണ്ടും തീർന്നില്ല. ബാറിലെത്തുന്ന കസ്റ്റമേഴ്‌സിന് അവരുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് എത്രയാണെന്ന് പരിശോധിക്കാനുള്ള സംവിധാനം സ്ഥാപനത്തിൽ സ്ഥാപനത്തിൽ തയ്യാറാക്കിയിട്ടുണ്ടുമെന്നുമാണ് അറിയിപ്പ്. ജർമ്മൻ നിർമിതമായ സാങ്കേതിക വിദ്യ ആവശ്യമെങ്കിൽ ആർക്കും ഉപയോഗിക്കാമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ബാർ എവിടെയാണെന്ന് അന്വേഷിച്ചും ഉടമസ്ഥനെ പുകഴ്ത്തിക്കൊണ്ടും കസ്റ്റമർ സർവീസ് ഇങ്ങനെയാകണമെന്നും സൂചിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിൽ ഭൂരിഭാഗവും. ശാസ്ത്രത്തിന്റെ പുരോഗതിയെ പുകഴ്ത്തിയവരും ചെറുതല്ല. അതേസമയം ഇത് ഏത് ബാറിലാണ് സ്ഥാപിച്ചതെന്ന വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.