ഡൽഹി : അതി ​ഗംഭീരമായ ആഘോഷങ്ങളുമായി രാജ്യം 75ാം റിപ്പബ്ലിക് ദിനം കൊണ്ടാടി . രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർത്തവ്യപഥിൽ സന്നിഹിതരായി. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്.

പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി. ചരിത്രത്തിലാദ്യമായി കർത്തവ്യപഥിൽ സായുധ സേനാ മെഡിക്കൽ സർവീസസിന്റെ പരേഡിൽ സമ്പൂർണ സ്ത്രീ പങ്കാളിത്തം എന്ന സവിശേഷത ഉള്ളയതിനാൽ ഇത്തവണത്തെ ആഘോഷങ്ങൾ ഇരട്ടിമധുരമുള്ളതായി മാറി.

കർത്തവ്യപഥിൽ സേനയുടെ റിപ്പബ്ലിക് ദിന പരേഡ് , പിന്നാലെ രാജ്യത്തെ വിവിധ കലാരൂപങ്ങൾ, ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു.

പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതാണ് ബിഎസ്എഫ് സംഘം. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് അവതരിപ്പിച്ചത്. വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.

അതേ സമയം പരേഡ് കാണാൻ പ്രധാന മന്ത്രിക്കൊപ്പം ചില മലയാളികളും ഉണ്ടായിരുന്നു. അങ്കമാലിയില്‍ ചായക്കട നടത്തുന്ന കെ. സി . അഗസ്റ്റ്യൻ, വേമ്പനാട്ടു കായലിന്റെ കാവലാളായ രാജപ്പൻ , ലോട്ടറി കച്ചവടക്കാരനായ രാജേന്ദ്രൻ എന്നിവരാണ് അവർ.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തിയതോടെയാണ് കേരളത്തിൽ 75ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. രാവിലെ 9 മണിക്ക് വേ​ദിയിലെത്തിയ ​ഗവർണറും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം.

ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ​ഗവർണർ പറ‍ഞ്ഞു.

ഇടുക്കിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ്‌ റിയാസും പതാക ഉയർത്തി. തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ. രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടിയും വയനാട്ടിൽ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ​ഗണേഷ് കുമാറും പതാക ഉയർത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് സംഘടിപ്പിച്ചു. വൈകീട്ട് 6 മണിക്കാണ് വിരുന്ന്.