അമേരിക്കയിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. സംഭവം നടന്നത് അലബാമയിലാണ്. കെന്നഡി യുജിൻ സ്മിത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവ് ഇതാദ്യമായിട്ടായിരുന്നു.

രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27 സംസ്ഥാനങ്ങളിൽ മാത്രമാണു വധശിക്ഷ നിയമപരം. വിഷരാസവസ്തുക്കൾ കുത്തിവച്ചാണു പൊതുവേ ശിക്ഷ നടപ്പാക്കുക. മിസിസിപ്പി, ഓക്‌ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല.

ആദ്യമായാണ് ഇത്തരത്തിൽ അമേരിക്കയിൽ വധശിക്ഷ നടത്തിയത്. മരണ അറയിൽ എത്തിക്കഴിഞ്ഞാൽ, ഒരു റെസ്പിറേറ്ററിലൂടെ വാതകം ശ്വസിക്കാൻ പ്രേരിപ്പിക്കും, ശരീരത്തിലെ ഓക്സിജൻ നഷ്ടപ്പെടുത്തുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യും. ഇത്തരത്തിൽ വധശിക്ഷ നടത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് 4 മുതൽ 6% വരെയാണെങ്കിൽ 40 സെക്കന്റുകൾക്കുള്ളിൽ അബോധാവസ്ഥയും ഏതാനം മിനിട്ടുകൾക്കുള്ളിൽ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം. അബോധാവസ്ഥയ്‌ക്കൊപ്പം ചിലപ്പോൾ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.