തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിയമസഭയിലും. നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും വായിക്കാതെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം രണ്ടു മിനിറ്റിൽ അവസാനിപ്പിച്ചു. എൻ്റെ സർക്കാർ എന്നുപോലും ഗവർണർ പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.

അഭിസംബോധനയ്ക്കു പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്നു പറഞ്ഞാണ് ഗവർണർ പ്രസംഗം തുടങ്ങിയത്. ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അമ്പരപ്പ് പ്രകടിപ്പിച്ചു.

ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കാൻ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിലെ അവസാന പാര​ഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി.

സർക്കാരുമായി അസ്വാരസ്യം ആവർത്തിക്കുന്ന നിലപാട് സ്വീകരിച്ച ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്.

ഗവർണർ നിയമസഭയിൽ നിന്ന് മടങ്ങി. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്ഭവനിൽ നിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. നിയമസഭയിൽ ഗവർണർ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു വായിച്ചത്.