തിരുവനന്തപുരം : 8 ദിവസത്തെ ജയിൽ ജീവിതത്തിനൊടുവിൽ രാഹുൽ മാങ്കൂട്ടത്തിന് ആശ്വാസം . സെക്രട്ടറിയേറ്റ് പ്രതിഷേധ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം ലഭിച്ചു. ഇന്ന് തന്നെ രാഹുൽ പുറത്തിറങ്ങും എന്നാണ് വിവരം. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം ലഭിച്ചത്. 25000 രൂപ കെട്ടിവയ്ക്കണമെന്നാണ് നിർദ്ദേശം.

ജനുവരി 9നാണ് രാഹുൽ അറസ്റ്റിലായത്. ജയിലിൽ നിന്ന് ഇറങ്ങുന്ന രാഹുലിന് സ്വീകരണമൊരുക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺ​ഗ്രസ്. രണ്ടു കേസില്‍ കോടതി കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിച്ചിരുന്നു. കന്റോണ്‍മെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.

പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടാണ് രാഹുൽ അറസ്റ്റിലായിരുന്നത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലില്‍വെച്ച് കന്റോണ്‍മെന്റ് പോലീസ് രണ്ടുകേസുകളിലും മ്യൂസിയം പോലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.