ബെംഗളൂരു: ബെംഗളൂരുവിൽ അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യയും കാമുകനും കല്ല് കൊണ്ട് തലയ്കടിച്ച് കൊലപ്പെടുത്തിയതായി പോലീസ്. സെക്യൂരിറ്റി ജീവനക്കാരനായ യുവാവിന്റെ മരണം കൊലപാതകമെന്നും സ്ഥിരീകരിച്ചു. ബെംഗളൂരു എച്ച്.എസ്.ആർ. ലേഔട്ടിൽ താമസിക്കുന്ന വെങ്കടനായ്കി(30)നെയാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്.

സംഭവത്തിൽ ഭാര്യ നന്ദിനി ഭായി, കാമുകൻ നിതീഷ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടിലെ ശുചിമുറിയിൽ വെങ്കടനായ്ക്കിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് തലയിടിച്ച് വീണെന്നായിരുന്നു ഭാര്യ നന്ദിനി പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു. തുടർന്ന് ഭാര്യയെ വിശദമായി ചോദ്യംചെയ്യതതോടെ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെയും കാമുകനെയും കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇത് ചോദ്യംചെയ്തപ്പോൾ നന്ദിനി ഭർത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അപകടമരണമായി ചിത്രീകരിക്കാൻ പ്രതികൾ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.

പ്രതികളായ നന്ദിനിയും നിതീഷും ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായി. കാമുകിയെ കാണാനായി മാത്രമാണ് നിതീഷ് ആന്ധ്രയിൽനിന്ന് ബെംഗളൂരുവിൽ എത്തിയിരുന്നത്. സംഭവദിവസം ഭർത്താവില്ലാത്ത സമയത്ത് നന്ദിനിയാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് വിവരം