ബംഗളൂരു: നാലുവയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഗോവയിലെ ആഡംബര അപാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു കൊലപാതകം. കൊലനടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കിയ യുവതി കാറില്‍ കയറി കര്‍ണാടകയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

ബംഗളൂരുവില്‍ മൈന്റ്ഫുള്‍ എ.ഐ ലാബ് എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയുടെ സി.ഇ.ഒയും സഹസ്ഥാപകയുമായ സുചിത സേത്ത് എന്ന 39കാരിയാണ് മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന അപാര്‍ട്‌മെന്റിലെ ജീവനക്കാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിയിച്ചത്.

ശനിയാഴ്ച കുട്ടിയോടൊപ്പം അപ്പാര്‍ട്ട്മെന്റിലെത്തിയ സുചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്സി വേണമെന്ന് അവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു.

Suchana Seth
സുചന സേത്

കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്സി വേണമെന്ന് അവര്‍ വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ ബ്രീഫ്കെയ്സുമായി അവര്‍ ബെംഗളൂരുവിലേക്കു പുറപ്പെട്ടു. ഇതിനു പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു.

ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പോകുമ്പോള്‍ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നു പറഞ്ഞ സുചന, തെറ്റായ വിലാസം നല്‍കുകയും ചെയ്തു.

സംശയം തോന്നിയ പൊലീസ് ടാക്സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താനായില്ല.