ഡല്‍ഹി : സ്വന്തം പാര്‍ട്ടിയായ വൈ.എസ്.ആറിനെ കോണ്‍ഗ്രസിനോട് ചേര്‍ത്ത് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരിക്കുകയാണ് വൈ എസ് ശര്‍മിള. എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയാണ് വൈ എസ് ശര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളുടെ സാനിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീരിച്ചത്.കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നോടിയായി സോണിയ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ശര്‍മിള കൂടിക്കാഴ്ച നടത്തി.

സുപ്രധാന ചുമതലകള്‍ ശര്‍മിളയ്ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.തെലങ്കാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൗന പിന്തുണ നല്‍കി മത്സരിക്കാതിരുന്ന ശര്‍മിളയുടെ പാര്‍ട്ടിയായ വൈ.എസ്.ആറിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു കൊണ്ടുള്ള ഈ മാറ്റം വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അയല്‍ സംസ്ഥാനമായ തെലങ്കാനയിലെ ആദ്യ വിജയത്തിന് ശേഷം കോണ്‍ഗ്രസിന് നിര്‍ണായക നീക്കമാണിത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളാണ് വൈ എസ് ശര്‍മിള തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങള്‍ കൃത്യമായ് നിര്‍വ്വഹിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃ നിര. ആന്ധ്ര പ്രദേശില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്ക് എതിരെ പാര്‍ട്ടിയുടെ മുഖമായി ശര്‍മിളയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം എന്ന സൂചനയുമുണ്ട്.

ആന്ധ്രാപ്രദേശില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണ് ശര്‍മിള. 2012-ല്‍ ജഗന്‍ ജയിലില്‍ ആയിരുന്നപ്പോഴാണ് അവര്‍ സ്വന്തം പാര്‍ട്ടിയായി വൈഎസ്ആര്‍സി ഏറ്റെടുക്കുന്നത്. 2021-ല്‍ തെലങ്കാന വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയില്‍ പാര്‍ട്ടി തുടങ്ങുന്നതുവരെ ശര്‍മിളയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു.

ഷര്‍മിള പുതിയ പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷത്തിനുശേഷം, അമ്മ വൈഎസ് വിജയമ്മ മകന്റെ വൈഎസ്ആര്‍സിയില്‍ നിന്ന് രാജിവെക്കുകയും ശര്‍മിളയുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വൈ.എസ്. ഷര്‍മ്മിളയുടെ വരവിനേക്കാള്‍ പ്രധാനപ്പെട്ടതാണ് വൈ.എസ്. വിജയമ്മയുടെ വരവ്.

വൈ.എസ്. രാജശേഖര റെഡ്ഢിയുടെ ഭാര്യയും, മകളും കോണ്‍ഗ്രസ്സില്‍ തിരികെ എത്തിയാല്‍ അത് ആന്ധ്ര പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് ഉറപ്പായും നാന്ദി കുറിക്കും…