വയനാട്ടിലെ നരഭോജിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. ഇതിനെ വെടിവെച്ചുകൊല്ലാന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്നത്.

വനംവകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തില്‍പ്പെട്ട ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്.

കടുവ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്‌സും ഡോക്ടര്‍മാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടില്‍ കടുവയുടെ അക്രമണത്തില്‍ ശനിയാഴ്ചയാണ് ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്.