തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് ബാലഗോപാല്‍. കോട്ടയം ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി.

പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് ചുമതല നല്‍കിയിരിക്കുന്നത്. കളക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരമൊരുമാറ്റമെന്ന് റവന്യു വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നവംബര്‍ 15ന് നിര്‍മ്മിതി കേന്ദ്രത്തിന് നിര്‍മ്മാണ ചുമതല കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ റവന്യു മന്ത്രി കെ. രാജന് കത്ത് അയച്ചു. കളക്ടറുടെ ആവശ്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ ചുമതലയില്‍ നിന്ന് മന്ത്രി കെ. രാജന്‍ ഒഴിവാക്കി. നിര്‍മ്മിതി കേന്ദ്രയെ നിര്‍മ്മാണ ചുമതല ഏല്‍പിച്ച് ഡിസംബര്‍ 1 ന് റവന്യു വകുപ്പ് ഉത്തരവും ഇറക്കി.

പൊതുമരാമത്ത് വകുപ്പിനെ വിശ്വാസമില്ലാത്ത കളക്ടറുടെ നടപടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് അതൃപ്തനാണ്. വി. വിഘ്‌നേശ്വരി ആണ് കോട്ടയം കളക്ടര്‍. പിണറായി മന്ത്രിസഭയിലെ ഏറ്റവും കരുത്തനായ മന്ത്രിയാണ് മുഹമ്മദ് റിയാസ്. റിയാസിന്റെ അപ്രീതിക്ക് പാത്രമായ കളക്ടര്‍ എത്രനാള്‍ കോട്ടയത്ത് തുടരുമെന്ന് കണ്ടറിയണം.

21 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. 9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീടിനായി ക്യൂവില്‍ നില്‍ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ലൈഫ് മിഷന്‍ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. 717 കോടി ബജറ്റില്‍ ലൈഫ് മിഷന് വകയിരുത്തിയെങ്കിലും വീട് നിര്‍മ്മാണത്തിന് കൊടുത്തത് 3 ശതമാനം മാത്രമാണ്.