തമിഴ്‌നാട് യുവജന കായിക മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ എസ്.എഫ്.ഐ വേദിയിലെത്തുന്നു. സംസ്ഥാന അധ്യക്ഷ അനുശ്രീയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പ്രസ്താവനകളിലൂടെ ദേശീയ തലത്തില്‍ തന്നെ വിവാദ വ്യക്തിയാണ് ഉദയനിധി.

നവംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തിലായിരിക്കും ഉദയനിധി പങ്കെടുക്കുക.
കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലയുടെ മുഖ്യകേന്ദ്രമായ താവക്കര കാമ്പസില്‍ വെച്ച് 2023 നവംബര്‍ 27, 28, 29 തീയതികളില്‍ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുകയാണ്. സര്‍വകലാശാലാ വിദ്യാര്‍ഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങളിലെത്തിക്കുക എന്നതാണ് ഈ മേളയുടെ പ്രാഥമികലക്ഷ്യം. അതിനാല്‍ തന്നെ ‘Where Diversity Meets’ എന്നതാണ് മേളയുടെ മുഖവാചകമായി സ്വീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മുഖ്യധാരാ സാഹിത്യോത്സവങ്ങളില്‍ നിന്നു ഭിന്നമായി അന്വേഷണകുതുകികള്‍ക്ക് ആലോചനാമേഖലകള്‍ തുറന്നു കിട്ടുന്ന നിലയിലാണ് മേള സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തരകേരളത്തിന്റെ സമ്പന്നമായ ബഹുസ്വരസംസ്‌കൃതിയെ അടയാളപ്പെടുത്തുക, മലയാള സാഹിത്യ/കലാവിഷ്‌കാരങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങളിലൂടെ കടന്നുപോവുക, വര്‍ത്തമാനകാല രാഷ്ട്രീയ പരിതോവസ്ഥകളെ സൂക്ഷ്മമായി പരിശോധിക്കുക തുടങ്ങിയ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നൂറോളം സെഷനുകള്‍ മേളയിലുണ്ടാവും. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം അതിഥികള്‍ മേളയില്‍ സംസാരിക്കും. സാഹിത്യോത്സവം സച്ചിദാനന്ദന്‍ മാഷും സമാപന സമ്മേളനം ഉദയനിധി സ്റ്റാലിനും ഉദ്ഘാടനം ചെയ്യും.

ഈ സാഹിത്യോത്സവത്തില്‍ ഭാഗഭാക്കാകാന്‍ ഏവരെയും സ്‌നേഹാദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
KULF