കോഴിക്കോട്: എരവന്നൂര്‍ യു.പി സ്‌കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്‌കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്‌കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം.

ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.

ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.