പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ സെറ്റ് നിര്‍മ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ.

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിനുവേണ്ടിയാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃക സെറ്റിടുന്നത്. ഇവിടെ പാടം മണ്ണിട്ട് നികത്തുവെന്ന പരാതിയിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.

വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകന്‍ ജേക്കബ് ജോയിയുടെ ഉടമസ്ഥതയില്‍ 12ാ ം വാര്‍ഡില്‍ കാരാട്ടുപള്ളിക്കരയിലാണു നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്്. പ്ലൈവുഡും തടിയും സ്റ്റീല്‍ സ്‌ക്വയര്‍ പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി അറുപതോളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്.

വിപിന്‍ ദാസാണ് സിനിമയുടെ സംവിധായകന്‍. നിര്‍മാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാധ്യക്ഷന്‍ ബിജു ജോണ്‍ ജേക്കബ് പറഞ്ഞു. പാടം നികത്തിയ സ്ഥലത്ത് നിര്‍മാണ അനുമതി നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിര്‍മാണത്തിന് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചില കൗണ്‍സിലര്‍മാരുടെ വ്യക്തി താല്‍പര്യമാണ് നിര്‍മാണത്തിനു സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കാരണമെന്ന് വി.സി.ജോയ് ആരോപിച്ചു. മകന്റെ പേരിലുള്ള സ്ഥലത്തെ നിര്‍മാണത്തിന് തന്റെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.