മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നു പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങിയത്. കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന് ഭാഗമായി സമ്മേളന സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു.

ഇന്നു തൃശൂരില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങിയപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് സുരേഷ് ഗോപി ഒഴിഞ്ഞുമാറിയിരുന്നു. ‘വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്.