പത്തനംതിട്ട: കാപ്പാ കേസ് പ്രതിയ്ക്ക് സിപിഎം അംഗത്വം നല്‍കി കാപ്പ ലംഘിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് അംഗത്വം നൽകിയത്. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്ത സ്വീകരണ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് ശരൺ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചത്. ശരൺ ചന്ദ്രനടക്കം 60 പേർക്കാണ് കുമ്പഴയിലെ സ്വീകരണ യോഗത്തിൽ പാർട്ടി അംഗത്വം നൽകിയത്.
സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ വർഷം കേസില്‍പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരൺ ചന്ദ്രനെ അന്ന് കാപ്പ 15(3) പ്രകാരം താക്കീത് നൽകി വിട്ടയച്ചിരുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്ന താക്കീത് നൽകിയായിരുന്നു ശരണിനെ വിട്ടയച്ചത്.
സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ശരണിനെ നാടുകടത്തിയിട്ടില്ലെന്നും കാപ്പയിൽ താക്കീത് നൽകിയിട്ടെയുള്ളുവെന്നും ആർഎസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു. രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.
ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാൽ പത്തനംതിട്ടയിൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നു. പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.