മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ അമൃതയും അച്ഛനും ബന്ധുക്കളും പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കാൻ സഹായിക്കണം എന്നതാണ് പ്രധാന ആവശ്യം.

രാജേഷിൻ്റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. അമൃതയ്ക്ക് സ്ഥിര വരുമാനമാനമുള്ള ജോലിയില്ല. നഷ്ടപരിഹാരം വാങ്ങുന്നതിൽ ഉൾപ്പെടെ ഇടപെടൽ നടത്താമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി.

സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ മുന്നിലും ഈ വിഷയം അവതരിപ്പിക്കും.

വിമാനം റദ്ദാക്കിയതിനെ തുടർന്ന് അസുഖ ബാധിതനായ നി രാജേഷിൻ്റെ അടുത്തെത്തി സഹായങ്ങൾ ചെയ്യാൻ ഭാര്യയ്ക്കും കുടംബത്തിനും കഴിഞ്ഞിരുന്നില്ല. നഷ്ടപരിഹാരം നൽകുന്നത് പരി​ഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുബത്തോട് അറിയിച്ചിരിക്കുന്നത്.

നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു. അതിന് മറുപടിയായാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇ മെയിൽ സന്ദേശം അയച്ചത്.

മെയ് 7 നാണ് രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിക്കുകയായിരുന്നു.