തിരുവനന്തപുരം: സാങ്കേതിക പിഴവുകള്‍ മൂലമോ പിക്കപ്പ് പോയിന്റില്‍ നിന്ന് യാത്രക്കാരെ ബസില്‍ കയറ്റാതെ വരികയോ കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പണം തിരികെ നല്‍കുന്നതിന് കെഎസ്ആര്‍ടിസിയില്‍ പുതിയ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍.

പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ നിലവിലുള്ള റീഫണ്ട് പോളിസികള്‍ക്ക് പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോളിസി വിപുലീകരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകള്‍ക്ക് ഇനി അവരില്‍ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാര്‍ക്ക് നല്‍കും. സര്‍വീസ് റദ്ദാക്കല്‍ മൂലം സംഭവിക്കുന്ന റീഫണ്ടുകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ തിരികെ യാത്രക്കാര്‍ക്കു ലഭ്യമാക്കും.

റീഫണ്ട് തുക ബാങ്കിങ് നിയമങ്ങള്‍ക്കു വിധേയമായി അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. തകരാര്‍, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാല്‍ ഇടയ്ക്കുവെച്ച് സര്‍വീസ് മുടങ്ങിയാല്‍ രണ്ട് ദിവത്തിനുള്ളതില്‍ തന്നെ പണം തിരികെ നല്‍കും. ഇതിനാവശ്യമായ രേഖകള്‍ ഇന്‍സ്പെക്ടറും ബന്ധപ്പെട്ട ഇദ്യോഗസ്ഥരും ഐടി ഡിവിഷനില്‍ കാലതാമസം കൂടാതെ നല്‍കേണ്ടതാണ്.

റീഫണ്ട് നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജാരാക്കുന്നതിലോ രേഖകള്‍ ലഭിച്ചതിനു ശേഷം റീഫണ്ട് നല്‍കുന്നതിനോ ഉദ്യോഗസ്ഥരില്‍ നിന്നും കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് പിഴയായി ഈ തുക ഈടാക്കുന്നതാണ്.

രണ്ട് മണിക്കൂറില്‍ അധികം വൈകി സര്‍വീസ് പുറപ്പെടുകയോ സര്‍വീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. റിസര്‍വേഷന്‍ സോഫ്‌റ്റ്വെയറിന്റെ സാങ്കേതിക തകരാര്‍ കാരണം ട്രിപ്പ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ കാണാത്ത സാഹചര്യം ഉണ്ടായാല്‍ യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കും.

നിശ്ചിത പിക്കപ്പ് പോയിന്റില്‍ നിന്ന് യാത്രക്കാരനെ ബസ്സില്‍ കയറ്റാത്ത സംഭവങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഉത്തരവാദി ആണെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാരന് തിരികെ നല്‍കും. ഷെഡ്യൂള്‍ ചെയ്ത ഉയര്‍ന്ന ക്ലാസ്സ് സര്‍വീസിന് പകരം ലോവര്‍ ക്ലാസ് സര്‍വീസ് ഉപയോഗിച്ചാണ് യാത്രക്കാര്‍ യാത്ര ചെയ്തത് എങ്കില്‍ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നല്‍കും.

യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ മൊബൈല്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഇടിഎം ടിക്കറ്റ് വാങ്ങി യാത്രക്കാരന്‍ ഇതേ ബസ്സില്‍ യാത്ര ചെയ്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇടിഎം ടിക്കറ്റിന്റെ പകര്‍പ്പ് നിര്‍ബന്ധമാണ്. യാത്രക്കാരന്‍ യാത്ര ചെയ്തിട്ടില്ലെങ്കില്‍ റീഫണ്ട് അനുവദിക്കില്ല.