തിരുവനന്തപുരം : കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാങ്ങിയ നവകേരള ബസ്സിനെ കാണാനില്ല. പരിപാടി കഴിഞ്ഞ് ബസ് ബെംഗളൂരുവില്‍ എത്തിച്ചിരുന്നു. പിന്നീട് ബസ്സ് തിരികെ കേരളത്തിലെത്തിക്കുമെന്നായിരുന്നു റിപ്പോര‍്‍‍ രണ്ടു മാസം പിന്നിട്ടിട്ടും ബസ്സ് എവിടെ എന്നത് ആർക്കുമറിയില്ല.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നവകേരള സദസിന് യാത്ര ചെയ്യാന്‍ വേണ്ടി മാത്രം 1.15 കോടി രൂപയ്‌ക്ക് വാങ്ങിയ ആഡംബര ബസ്സാണ് നവകേരള ബസ്. നവകേരള സദസ് കഴിഞ്ഞാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബസ് വാടകയ്‌ക്ക് നല്‍കും എന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും ബസിനെപ്പറ്റി ഒരു വിവരവും ഇല്ലാത്ത അവസ്ഥയിലായി.

2023 നവംബര്‍ 18നാണ് നവകേരള സദസ് കാസര്‍ഗോഡ് നിന്നും യാത്രതിരിച്ചത്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ബസില്‍ കയറുന്നതിനു വേണ്ടി ലിഫ്റ്റ്, ബസിനുള്ളില്‍ ടോയ്‌ലറ്റ് സംവിധാനം, ഏത് ദിശയിലേക്കും കറങ്ങാവുന്ന കസേരകള്‍, ക്ഷീണം നേരിട്ടാല്‍ കിടന്നുറങ്ങാനുള്ള കിടക്കകള്‍ ഇവയൊക്കെ ബസില്‍ ഒരുക്കിയിട്ടുണ്ട്.

ബസില്‍ 25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് ബജറ്റ് ടൂറിസം സര്‍വീസിന് സാധിക്കില്ല. എസിയാണെങ്കിലും സ്ലീപ്പര്‍ അല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രയ്‌ക്കും അനുയോജ്യമല്ല. അതിനാല്‍ വിനോദയാത്ര, തീര്‍ത്ഥാടനം, വിവാഹം തുടങ്ങിയവയ്‌ക്ക് നല്‍കാന്‍ ആലോചന തുടങ്ങി. ഇതിലേക്കായി ബസില്‍ മറ്റ് സംവിധാനങ്ങള്‍ ഒരുക്കണം. അതിനായാണ് ബസ് വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടു പോയത്. എന്നാൽ മാസങ്ങൾ പോയിട്ടും ബസിനെ കുറിച്ച് യാതൊരു സൂചനയും പുറത്ത് വന്നിട്ടില്ല എന്നതാണ് വസ്തുത.