ദില്ലി: ആത്മീയാചാര്യനും ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. (Sadhguru Undergoes Surgery For Chronic Brain Bleed At Delhi Hospital)

ഈമാസം 17നാണ് ദില്ലിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയില്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സദ്ഗുരുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഇഷ ഫൗണ്ടേഷന്‍ അറിയിച്ചു.

ഒരുമാസമായി കടുത്ത തലവേദന അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ കാരണം ചികിത്സ തേടാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ ശിവരാത്രി ആഘോഷങ്ങളിലും സദ്ഗുരു സജീവമായിരുന്നു. എന്നാല്‍, മാർച്ച് 15 ന് അദ്ദേഹത്തിൻ്റെ ആരോഗ്യ നില വഷളായി.

തുടർന്ന് ഉച്ചകഴിഞ്ഞ് 3:45 ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ വിനീത് സൂരിയുമായി ടെലിഫോണിൽ സംസാരിച്ചു. സദ്ഗുരുവിന് സബ് ഡ്യൂറൽ ഹെമറ്റോമയുണ്ടെന്ന് സംശയിച്ച ഉടൻ തന്നെ അദ്ദേഹം എംആർഐ ചെയ്യാൻ നിർദ്ദേശിച്ചു. അതേ ദിവസം വൈകുന്നേരം 4:30 ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് സദ്ഗുരുവിൻ്റെ മസ്തിഷ്കത്തിൻ്റെ എംഐർഐ സ്കാൻ നടത്തി. ഇതിലാണ് തലച്ചോറിൽ രക്തസ്രാവമുള്ളതായി കണ്ടെത്തിയത്.

ഡോ വിനീത് സൂരി, ഡോ പ്രണബ് കുമാർ, ഡോ സുധീർ ത്യാഗി, ഡോ എസ് ചാറ്റർജി എന്നിവരുൾപ്പെടെയുള്ള ഒരു സംഘം ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സദ്ഗുരുവിനെ ചികിത്സിക്കുന്നത്. സ്കാൻ ചെയ്തതോടെ തലച്ചോറിൽ 3-4 ആഴ്ചയായി രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തലച്ചോറിലെ നീർവീക്കം ഗണ്യമായി വർധിച്ചതായി സിടി സ്കാനിലും വ്യക്തമായി. ഇതോടെയാണ് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചത്.