കിറ്റക്സ് മുതലാളിയുടെ ആറ്റം ബോംബ് പ്രയോഗത്തിൽ തകർന്ന് പി.വി ആന്റ് ഫാമിലി! സാബു ജേക്കബിനെ തണുപ്പിക്കാൻ മന്ത്രിയെ ദൂതനാക്കി പിണറായി

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ്റെ വിദേശയാത്രയിലെ ദുരുഹ ഇടപാടുകൾ സാബു ജേക്കബിൻ്റെ കയ്യിലുണ്ടെന്ന് സൂചന. മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ പലതിലും ഒരു കാലത്ത് വിശ്വസ്തനായ സാബു ജേക്കബ് അനുഗമിച്ചിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് 30 ലക്ഷം രൂപയാണ് സാബു ജേക്കബിൻ്റെ കമ്പനി സിപിഎമ്മിന് നൽകിയത് എന്ന കണക്കുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.

സി.എം.ആർ.എൽ കമ്പനി മാത്രമല്ല വീണ വിജയന് മാസപ്പടി നൽകിയതെന്നും ചാരിറ്റബിൾ ഓർഗനൈസേഷൻ ഉൾപ്പെടെ 8 ഓളം സ്ഥാപനങ്ങൾ വീണ വിജയന് മാസപ്പടി നൽകിയെന്നും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിപ്പോർട്ടിൽ ഇതിനെ കുറിച്ച് വിശദമായി വ്യക്തമാക്കിയിട്ടും ഉണ്ട്. ഈ കമ്പനികളെ കുറിച്ചും സാബു ജേക്കബനറിയാം എന്ന സൂചനകളാണ് പുറത്ത് വരുന്നത്.

അന്വേഷണത്തിൽ കണ്ടെത്തിയ 8 കമ്പനികൾ മാത്രമല്ല നിരവധി കമ്പനികൾ വീണക്ക് മാസപ്പടി നൽകിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ബിസിനസുകാരനായ സാബു ജേക്കബ് ഇതിൻ്റെയെല്ലാം വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചെയ്യാത്ത സേവനങ്ങൾക്ക് കർത്തായുടെ കമ്പനിയിൽ നിന്ന് പണം പറ്റിയ കേസിൽ വീണ വിജയൻ വെള്ളം കുടിക്കുകയാണ്. അതിനിടയിൽ മറ്റ് ഇടപാടുകൾ കൂടി പുറത്ത് വന്നാലുള്ള അവസ്ഥയുടെ ഭീകരത ഏറ്റവും നന്നായറിയാവുന്നത് വീണ വിജയനും മുഖ്യമന്ത്രിക്കും തന്നെയാണ്.

എൻ്റെ അറസ്റ്റിന് മുമ്പ് മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ്, കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു ജേക്കബ് ഇന്നലെ പ്രസംഗിച്ചിരുന്നു. ഒരാഴ്ചയായി സ്റ്റേഷനുകൾ കയറിയിറങ്ങുന്നുവെന്നും തന്റെ കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു ജേക്കബ് വ്യക്തമാക്കി.

എന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്ച മുൻപ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കും. ഒരാഴ്ചയായി സ്റ്റേഷനുകൾ കയറിയിറങ്ങുന്നുവെന്നും തന്റെ കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു പറഞ്ഞു.

പി.വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വിഷയത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

സാബു എം ജേക്കബിനെതിരെ നേരത്തെയും ശ്രീനിജന്‍ എംഎല്‍എ ജാതീയ അധിക്ഷേപ പരാതി നല്‍കിയിരുന്നു.സാബു എം ജേക്കബിൻ്റെ ഭീഷണിയിൽ പിണറായി കുടുംബം ഞെട്ടിയിരിക്കുകയാണ്. വിദേശയാത്രയിൽ പലതിലും തന്നെ അനുഗമിച്ചിരുന്ന സാബു ജേക്കബിനെ പ്രകോപിപ്പിക്കണ്ട എന്ന നിലപാടിലേക്ക് പിണറായി എത്തിയിരിക്കുകയാണ്. ഇതോടെ ശ്രീനിജൻ എം എൽ എ യുടെ പരാതിയിൽ തണുപ്പൻ നടപടികളാവും പോലിസ് സ്വീകരിക്കുക.

സാബു ജേക്കബ് അവഹേളിച്ചു എന്ന പരാതി സ്പീക്കർ എ.എൻ ഷംസിറിനും ശ്രീനിജൻ നൽകിയിട്ടുണ്ട്. ഈ പരാതിയിൽ സാബു ജേക്കബിനെ നിയമസഭ സമിതിക്ക് മുമ്പാകെ വിളിച്ചു വരുത്താനും ആലോചന ഉണ്ടായിരുന്നു. അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകും എന്ന വിവരം സാബു ജേക്കബിന് ലഭിച്ചിരുന്നു. അതോടെയാണ് ആവനാഴിയിലെ ഏറ്റവും മികച്ച അസ്ത്രം ” വീണ വിജയൻ ” പ്രയോഗിക്കാൻ സാബു ജേക്കബ് ഒരുമ്പെട്ടത്.

ബിസിനസുകാരനായ സാബു ജേക്കബിൽ നിന്ന് മുഖ്യമന്ത്രി ഇങ്ങനൊരു നീക്കം പ്രതീക്ഷിച്ചില്ല. വീണയെ രക്ഷിക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുമ്പോൾ സാബു ജേക്കബിൻ്റെ ആറ്റംബോബ് താങ്ങാനുള്ള ശേഷി മുഖ്യമന്ത്രിക്കില്ല. ക്ലിഫ് ഹൗസിൻ്റെ മോന്തായത്തിൽ ആകും ആ ആറ്റംബോബ് പതിക്കുന്നത് എന്ന് പിണറായിക്കറിയാം. സാബു ജേക്കബിനെ തണുപ്പിക്കാനുള്ള ചുമതല മന്ത്രി പി . രാജീവിനെ ഏൽപ്പിച്ചിരിക്കുകയാണ് പിണറായി.