പഞ്ചാബിൽ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിൽ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. റെയിൽവേ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയനിൽ വെച്ച് ട്രെയിൻ നിർത്താൻ സാധിച്ചു. വൻ അപകടമാണ് തലനാഴിരയ്ക്ക് ഒഴിവായത്. 

കത്വ സ്റ്റേഷനിൽ നിർത്തിയപ്പോൾ ചായ കുടിക്കാൻ  ലോക്കോ പൈലറ്റും സഹപൈലറ്റും പുറത്തിറങ്ങിയിരുന്നു. എന്നാൽ എൻജിൻ ഓണായിരുന്നു. ലോക്കോ പൈലറ്റ് ഇറങ്ങുന്നതിന് മുമ്പ് ട്രെയിനിൻ്റെ ഹാൻഡ് ബ്രേക്ക് ഇടാൻ ലോക്കോ പൈലറ്റ് മറന്നതാവാമെന്നാണ് നിഗമനം. കല്ലുകൾ കയറ്റിവന്ന ഗുഡ്സ് ട്രെയിൻ അഞ്ച് സ്റ്റേഷനുകൾ താണ്ടിയാണ് ഉച്ചി ബസ്സിയിൽ എത്തിയത്.

റെയിൽവേ ട്രാക്കിൽ മരക്കട്ടികൾ സ്ഥാപിച്ചാണ് ട്രെയിൻ നിർത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. മറ്റൊരു തീവണ്ടിയും എതിർദിശയിൽ നിന്ന് വരാഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി.