കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിൽ വനിതാ തടവുകാർ തടവിലിരിക്കെ ഗർഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കുറഞ്ഞത് 196 ജനനങ്ങൾ ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാൽ സ്ത്രീ തടവുകാരുടെ ജയിലിനുള്ളിൽ പുരുഷ ജീവനക്കാരുടെ പ്രവേശനം ഉടൻ നിരോധിക്കണമെന്നും കൽക്കട്ട ഹൈക്കോടതിയോട് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

ഇന്നലെയാണ് വനിത തടവുകാരുടെ ഇടങ്ങളിൽ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാവവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയത്. ജയിലുകളിലേക്ക് അയയ്ക്കുന്നിന് മുൻപ് വനിതാ തടവുകാർ ഗർഭിണിയാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോർട്ട് നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ചേക്കും.

അലിപൂരിലെ വനിതാ ജയിൽ ഇൻസ്പെക്ടർ ജനറൽ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി എന്നിവരോടൊപ്പം സന്ദർശിച്ചപ്പോൾ അവിടെ അമ്മമാരായ തടവുകാരോടൊപ്പം 15 കുട്ടികളെ കണ്ടതായും ഇവർ ജയിലിൽ വച്ച്‌ ഗർഭിണികളായവരാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. എന്നാൽ വനിതാ തടവുകാർ ഗർഭിണികളായ സമയത്തെ കുറിച്ചും എങ്ങനെയെന്നതിനെ കുറിച്ചുമുള്ള രേഖകൾ അമിക്കസ് ക്യൂറി വിശദമാക്കിയിട്ടില്ല.

ജയിലുകളിൽ സ്ത്രീകൾ ഗർഭിണികളാകുന്നതായി തനിക്ക് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജയിലിൽ അമ്മമാരോടൊപ്പം കഴിയാൻ അനുവാദമുണ്ടെന്നും അതുകൊണ്ടാണ് കുട്ടികൾ ജയിലിലുള്ളതായി കാണുന്നതെന്നുമാണ് പശ്ചിമ ബംഗാൾ കറക്ഷണൽ സർവീസിലെ മുതിർന്ന ഐപിഎസ് ഓഫീസർ പ്രതികരിച്ചത്.