കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവതാരകനും വ്ലോകരുമായ കാർത്തിക് സൂര്യ തൈപ്പൂയ ചടങ്ങിന്റെ ഭാഗമായി കാവടി യുടെ ഭാ​ഗമായി എടുത്ത വീഡിയോ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ തനിക്കെതിരെ വന്ന ട്രോളുകളോട് പ്രതികരിച്ച് രം​ഗത്ത് എത്തുകയാണ് കാര്‍ത്തിക് സൂര്യ .

കാര്‍ത്തിക് സൂര്യയുടെ വാക്കുകള്‍:

ഞാന്‍ വിശ്വാസിയാണ്. 16ാം വയസില്‍ ആദ്യ വേല്‍ക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 എനിക്ക് അത്ര നല്ല വര്‍ഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്‌സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാന്‍. അവിടെ എത്തിയപ്പോള്‍ മനസ് ഭയങ്കരമായി കൂളായി.

അന്നാണ് വേല്‍ കുത്തി അഗ്‌നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസില്‍ കയറിയത്. നാട്ടില്‍ വന്ന ശേഷം തൈപ്പൂയം എന്നാണെന്ന് നോക്കി. എന്റെ ഷെഡ്യൂള്‍ അതിന് അനുസരിച്ച് ക്രമീകരിച്ച് 21 ദിവസത്തെ വ്രതമെടുത്തു. അത് ആദ്യത്തെ അഗ്‌നിക്കാവടിയായിരുന്നു. മുമ്പും വേല്‍ കുത്തിയിട്ടുണ്ട്. അത് വലിയ വേലായിരുന്നു. അഗ്‌നിക്കാവടി എടുക്കുമ്പോള്‍ വലിയ വേല്‍ കുത്താന്‍ പറ്റില്ല.

അതിനാല്‍ ഒന്നരയടി നീളമുള്ള ചെറിയ വേലാണ് കുത്തിയത്. എന്റെ അനുഭവം ഞാന്‍ പറയാം. കാവടിക്ക് വ്രതമെടുത്ത് നില്‍ക്കുമ്പോള്‍ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്. അപ്പോഴത്തെ ഏക ലക്ഷ്യം കാവടിയും വേലും എടുത്ത് ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കുക എന്നതാണ്. 16ാമത്തെ വയസില്‍ വ്രതത്തിന്റെ തുടക്കത്തില്‍ എനിക്ക് അനുഗ്രഹം കിട്ടിയിട്ടില്ല.

അന്ന് 71 ദിവസത്തെ വ്രതമാണ് എടുത്തത്. ചില്ലറയൊന്നുമല്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പൊങ്കാലയ്ക്ക് ഇടയാക്കിയ അത് ആദ്യം വന്നത് 16ാമത്തെ വയസില്‍ കാപ്പ് കെട്ടുമ്പോഴാണ്. അന്നും ഇതേ പോലെയാണ് അനുഗ്രഹം കിട്ടിയത്. ദൈവത്തോട് കരഞ്ഞ് പ്രാര്‍ഥിക്കുന്ന ഒരു സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന മാനസിക സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ല.