ഡെറാഡൂൺ : ഉത്തരാഖണ്ഡ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ നിയമങ്ങൾ അം​ഗീകരിക്കാൻ സാധിക്കില്ല. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജാമിയത് ഉൽമ ഇ ഹിന്ദ്. ഇസ്ലാമിക വിശ്വാസികൾക്ക് ഏകീകൃത സിവിൽ നിയമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടനാ അദ്ധ്യക്ഷൻ മൗലാന മഅദനി പറഞ്ഞു. ശരിയ നിയമത്തിന് എതിരാണ് ഏകീകൃത സിവിൽ നിയമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകീകൃത സിവിൽ നിയമത്തിനായുള്ള ബില്ല് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏകീകൃത സിവിൽ കോഡ് വലിയ ഗൂഢാലോചന പദ്ധതിയുടെ ഭാഗമാണ്. ആളുകളുടെ മത സ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം എന്നും മൗലാന മഅദനി കൂട്ടിച്ചേർത്തു. ശരിഅ നിയമത്തിനെതിരായ മറ്റൊരു നിയമവും അംഗീകരിക്കാൻ കഴിയില്ല. ഇസ്ലാമിക വിശ്വാസികൾക്ക് എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാം.

എന്നാൽ ശരിഅ നിയമത്തിൽ വീട്ട് വീഴ്ചയ്ക്ക് കഴിയില്ല. മതത്തിൽ ഇടപെടൽ ഉണ്ടാകുന്നത് വിശ്വാസികൾക്ക് സഹിക്കാൻ കഴിയില്ല. ഭരണഘടനയുടെ 25, 26 ആർട്ടിക്കിളിന് കീഴിൽ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കണം. ഏകീകൃത സിവിൽ നിയമം ഇസ്ലാമിക വിശ്വാസികളുടെ മൗലികാവകാശങ്ങളുടെ ലംഘനം ആണെന്നും മൗലാന മഅദനി വ്യക്തമാക്കി. തങ്ങളുടെ നിയമവിഭാഗത്തോട് ബില്ലിൽ വിശദമായ പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.

മതേതരത്വം എന്നാൽ രാജ്യത്തിന് സ്വന്തമായി മതമില്ലെന്നാണ്. മുസ്ലീം വ്യക്തിനിയമങ്ങൾ വ്യക്തികൾ ഉണ്ടാക്കിയത് അല്ല. ഖുറാന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയവയാണെന്നും മൗലാന മഅദനി അറിയിച്ചു.