തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഫുഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബിരിയാണി മേളയ്ക്ക് സർക്കാർ ധനസഹായം നൽകുന്നത്. മേളയ്ക്ക് മാത്രമായി സർക്കാർ വക 10 ലക്ഷം രൂപ.

പണം അനുവദിച്ച് സർക്കാർ ഉത്തരവുമിറങ്ങി.ദ ഗ്രേറ്റ് ഇന്ത്യൻ ബിരിയാണി മേള എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ സംഘാടകർ മാതൃഭൂമിയാണ്.

കാലിക്കറ്റ് ട്രേഡ് സെന്ററിൽ വച്ചാണ് ബിരിയാണി മേള നടക്കുന്നത്.കേരളത്തിൻ്റെ ഫുഡ് ടൂറിസം പ്രൊമോട്ട് ചെയ്യുന്ന പരിപാടിക്ക് ടൂറിസം വകുപ്പിൽ നിന്ന് സ്പോൺസർഷിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി ജനറൽ മാനേജർ മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു.

പെൻഷൻ വർധിപ്പിക്കാൻ പണമില്ലെന്ന് പറയുന്ന അതേ സർക്കാരാണ് ബിരിയാണി മേളയ്ക്ക് പണം നൽകാൻ മുൻകൈ എടുത്തത് എന്നതും ശ്ര‍ദ്ധേയമാണ്. ബിരിയാണി മേളയുമായി ബന്ധപ്പെട്ട മാതൃഭൂമിയുടെ കത്ത് പരിഗണിച്ച മന്ത്രി റിയാസ് ഈ മാസം 3 ന് ബിരിയാണി മേളക്ക് 10 ലക്ഷം അനുവദിച്ചു.

ഫയലുകളിലും ട്രഷറി നിയന്ത്രണത്തിലും കുരുങ്ങാതെ അനുവദിച്ച പണം നൽകാമെന്ന് ധനമന്ത്രി ബാലഗോപാലും ഉറപ്പ് നൽകിയതോടെ ബിരിയാണി മേളയുടെ സംഘാടകരായ ശ്രേയാംസ് കുമാറും മാതൃഭൂമിയും സന്തുഷ്ടരാണ്.

ക്ലിഫ് ഹൗസിലെ കർട്ടനും തൊഴുത്തിനും നീന്തൽ കുളത്തിനും മാത്രമല്ല സർക്കാരിന് താത്പര്യമുള്ളവർ സംഘടിപ്പിക്കുന്ന ബിരിയാണി ഫെസ്റ്റിനും ധനപ്രതിസന്ധി ബാധകമല്ലെന്ന് ചുരുക്കം.