ന്യൂഡൽഹി: ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വിപ്പിൽ നടന്ന പൊതുയോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പശ്ചിമ ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം നിയമം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘രാമക്ഷേത്രം ഇതിനകം അനാച്ഛാദനം ചെയ്തു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ സി.എ.എ പ്രാബല്യത്തിൽ വരും. ഈ ഉറപ്പോടെയാണ് ഞാനിന്ന് വേദി വിടുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും സി.എ.എ പ്രാബല്യത്തിൽ വരും. മന്ത്രി പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സിഎഎ നടപ്പാക്കുമെന്നും അത് ആർക്കും തടയാനാകില്ലെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ അമിത് ഷാ പറഞ്ഞിരുന്നു. സിഎഎയെ എതിർക്കുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.