തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജപ്പുര പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ഗായകനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന് പറഞ്ഞായിരുന്നു ചിത്ര വീഡിയോ ചെയ്തത്. ഇത് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കുമായിരുന്നു വഴിവെച്ചത്. സൂരജും തന്റെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്.

പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന മറന്നുകൊണ്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സൂരജ് കുറിച്ചത്.ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ടെന്നും പോസ്റ്റിൽ സൂരജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ സൂരജിനെതിനെ സൈബർ ആക്രമണം കടുത്തത്. തുടർന്ന് സൂരജ് പോലീസിൽ പരാതി നൽകുകയായിരുന്നു. തനിക്കേതിരെ മുൻപും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത്തവണ അത് എല്ലാ സീമകളും ലംഘിച്ചതിനാലാണ് നിയമപരമായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചതെന്നും സൂരജ് വ്യക്തമാക്കിയിരുന്നു. ഇത്തരം ആക്രമണങ്ങളിലൊന്നും താൻ തളരില്ലെന്നും തന്നെ തളർത്താൻ സാധിക്കില്ലെന്നും സൂരജ് പറഞ്ഞിരുന്നു. അതേസമയം സൈബർ ആക്രമണത്തിൽ പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗായകരുടെ സംഘനയായ ‘സമ’ (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവീസ്) യിൽ നിന്നും സൂരജ് സന്തോഷ് രാജിവെച്ചിരുന്നു.