അയോധ്യ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിൽ ഭഗവാൻ്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ബിഹാർ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ജനുവരി 22 ന് താൻ അയോധ്യയിൽ വരില്ലെന്ന് ശ്രീരാമൻ സ്വപ്നത്തിൽ വന്ന് പറഞ്ഞതായി അവകാശവാദം. സ്വന്തം നേട്ടത്തിനായി രാജ്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന പിശാചാണ് രാഷ്ട്രീയ സ്വയം സേവക് സംഘമെന്നും അദ്ദേഹം പറഞ്ഞു.

പട്നയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാമനെ ഇവർ മറക്കും…ജനുവരി 22ന് ഭഗവാൻ വരണമെന്നത് നിർബന്ധമാണോ? നാല് ശങ്കരാചാര്യരുടെ സ്വപ്നത്തിൽ രാമൻ പ്രത്യക്ഷപ്പെട്ടു. രാമൻ എന്റെ സ്വപ്നത്തിലും വന്നു, ജനുവരി 22 ന് താൻ അയോധ്യയിൽ വരില്ലെന്ന് പറഞ്ഞു’-ആദിശങ്കരാചാര്യർ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മഠങ്ങളിലെ മഠാധിപതിമാരായ നാല് ശങ്കരാചാര്യർ ചടങ്ങിൽ പങ്കെടുക്കാത്തതിനെ പരാമർശിച്ച് തേജ് പ്രതാപ് പറഞ്ഞു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ തേജ് പ്രതാപ് യാദവ് വിവാദ പരാമർശം നടത്തിയിരുന്നു.