ആലപ്പുഴ: കട ബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ആശ്വാസമായി മുംബൈ മലയാളി. കർഷകന്റെ കുടുംബത്തിന് ലോൺ കുടിശ്ശികയായി പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിൽ തിരികെ അടയ്‌ക്കേണ്ടുന്ന 17,600 രൂപ മുംബൈ മലയാളി നൽകി.

അഞ്ച് ദിവസത്തിനുള്ളിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കോർപ്പറേഷൻ പ്രസാദിന്റെ ഭാര്യ ഓമനയ്ക്ക് ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മുംബൈ മലയാളിയുടെ സഹായം എത്തിയത്.

പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹം പണം കൈമാറിയത്.

പ്രസാദിൻ്റെ ഭാര്യ ഓമനയുടെ പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.പ്രതിസന്ധി ഘട്ടത്തിൽ സഹായഹസ്തവുമായി എത്തിയ ഓമന നന്ദി പറഞ്ഞു. 2022 ഓഗസ്റ്റിൽ ഓമന കോർപ്പറേഷനിൽ നിന്നും സ്വയം തൊഴിലിനായി 60,000 രൂപ വായ്പയെടുത്തിരുന്നു. എന്നാൽ 11,000 രൂപ മാത്രമാണ് തിരികെ അടച്ചത്. ബാക്കി തുക അടയ്ക്കാൻ കഴിയാത്തതിനാൽ കുടിശ്ശിക ആയി. ഇതേ തുടർന്നാണ് കോർപ്പറേഷൻ ജപ്തി നോട്ടീസ് അയച്ചത്.

നവംബർ 14 ന് കോർപ്പറേഷനിറക്കിയ നോട്ടീസ് കുടുംബത്തിന് ലഭിക്കുന്നത് രണ്ട് ദിവസം മുൻപാണ്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴിൽ വായ്പയായി ഇവർ ലോൺ എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം നവംബറിലാണ് തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം വിഷം കഴിച്ചത്. നെല്ല് സംഭരിച്ചതിന്റെ വിലയായി കിട്ടിയ പിആർഎസ് വായ്പയുടെ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പായിരുന്നു പ്രസാദം പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില്‍ വായ്പക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ വായ്പ നിഷേധിച്ചു എന്നായിരുന്നു.

അതേസമയം, സംഭവം വിവാദമായതോടെ മന്ത്രി കെ രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെട്ടിരുന്നു. കോർപ്പറേഷൻ വായ്പയിൽ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ കോർപറേഷൻ എംഡിയോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.