തിരുവനന്തപുരം: ഓൺലൈൻതട്ടിപ്പുകൾ പെരുകിയതോടെ മലയാളികൾക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം. തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളിൽത്തന്നെ പരാതി നൽകിയാൽ മുഴുവൻ പണവും തിരികെപ്പിടിക്കാം. എന്നാൽ, ഇത്തരത്തിൽ കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികൾമാത്രം.

കേരളത്തിൽ രജിസ്റ്റർചെയ്യുന്ന ഭൂരിഭാഗം സൈബർകേസുകളും ഓൺലൈൻതട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. ചിലദിവസങ്ങളിൽ അമ്പതിലധികം കേസുകൾവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം അഞ്ചാംതീയതിമാത്രം വിവിധ കേസുകളിൽ നഷ്ടമായത് 37 ലക്ഷം രൂപയാണ്.

ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്‌സൈറ്റുകൾ എന്നിങ്ങനെ പലമാർഗങ്ങളിലൂെടയാണ് കബളിപ്പിക്കൽ. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വൻകിടക്കാരെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്.

വെള്ളിയാഴ്ച 37 ലക്ഷംരൂപ നഷ്ടപ്പെട്ട സംഭവങ്ങളിൽ പരാതികൾ വൈകിയതിനാൽ എട്ടുലക്ഷം രൂപ മാത്രമേ സൈബർവിഭാഗത്തിന് തിരികെപ്പിടിക്കാനായുള്ളൂ.