ചൈനയെ നേരിടാന്‍ നേപ്പാളില്‍ ഇന്ത്യയുടെ ബിഗ് പവര്‍പ്ലേ. നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ പുനരുപയോഗ ഊര്‍ജ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ കാഠ്മണ്ഡു സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയും നേപ്പാളും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് ജയശങ്കര്‍ നേപ്പാളിലെത്തിയത്.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാഠ്മണ്ഡു ഇന്ത്യയ്ക്ക് 10,000 മെഗാവാട്ട് (MW) ജലവൈദ്യുതി നല്‍കും. നേപ്പാളില്‍ 42,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 6,000 നദികള്‍ ഉള്ളതിനാല്‍ വൈദ്യുതി ഇടപാട് നിര്‍ണായകമാണ്. നേപ്പാളില്‍ വന്‍ നിക്ഷേപം നടത്തിയ ചൈന ഇപ്പോള്‍ ഹിമാലയന്‍ രാജ്യത്തിന്റെ ജലവൈദ്യുത മേഖലയിലാണ് ഉറ്റുനോക്കുന്നത്.

അതേ സമയം മൂന്ന് വര്‍ഷത്തിന് ശേഷം നടക്കുന്ന നേപ്പാള്‍-ഇന്ത്യ ജോയിന്റ് കമ്മീഷന്റെ ഏഴാമത് യോഗത്തില്‍ ജയശങ്കറും അദ്ദേഹത്തിന്റെ നേപ്പാള്‍ സഹപ്രവര്‍ത്തകന്‍ വ്യാപാരം, കണക്റ്റിവിറ്റി പദ്ധതികള്‍, പ്രതിരോധം, സുരക്ഷ, വൈദ്യുതി, ജലവിഭവം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ചര്‍ച്ച ചെയ്തു.

അതേ സമയം ഇന്ത്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയ മൂന്ന് ക്രോസ്-ബോര്‍ഡര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ റിമോട്ട് കണ്‍ട്രോള്‍ വഴി ഇരുപക്ഷവും സംയുക്തമായി ഉദ്ഘാടനം ചെയ്തു.