ഡല്‍ഹി : അറബിക്കടലില്‍ ചരക്കു കപ്പല്‍ അഞ്ജാത സംഘം റാഞ്ചിയെന്ന് നാവികസേന.അഞ്ചംഗ സംഘമാണ് ഇതിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കപ്പല്‍ റാഞ്ചിയവരെ നേരിടാന്‍ നീക്കം തുടങ്ങിയെന്ന് നാവിക സേന അറിയിച്ചു.

ലൈബീരിയന്‍ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. ഇന്നലെ വൈകിട്ട് അക്രമികള്‍ കപ്പലില്‍ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് ലഭിക്കുകയായിരുന്നു.വിവരത്തിന്റെ അടിസ്ഥാനത്തില്‍ കപ്പല്‍ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തിയിരുന്നു. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണോ എന്ന് പരിശോധിച്ചു വരികയാണ്. അതേസമയം, യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിയും ചരക്കു കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.