ഡൽഹി: ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ അദാനിക്ക് ആശ്വാസം .പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി.വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി.നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണം.നിയമം അനുസരിച്ച് നടപടി എടുക്കണം അന്വേഷണം മാറ്റി നൽകുക എന്നത് അസാധാരണ സാഹചര്യത്തിലാണ് കോടതി തീരുമാനിക്കുക.

ഈ സാഹചര്യത്തിൽ ആ നടപടി എടുക്കുന്നില്ല.ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശുപാർശകൾ നടപ്പാക്കണം.അന്വേഷണാത്മക പത്ര പ്രവർത്തനം വഴി വരുന്ന ഇത്തരം റിപ്പോർട്ടുകൾ സെബി പരിഗണിക്കണം.ഇത് തെളിവായി കണക്കാക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് ഓഹരി വിപണിയെ സ്വാധീനിച്ചോ എന്ന ആരോപണവും പരിശോധിക്കണം.സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു.ഹർജിക്കാരെ കോടതി വിമർശിച്ചു.ന്യായമായ വിഷയങ്ങൾ കൊണ്ടുവരാനാണ് പൊതുതാൽപര്യ ഹർജി.ആധികാരികമല്ലാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൊതുതാല്പര്യ ഹർജികൾ നല്കരുതെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി എത്തിയത്. ഹർജികളുടെ അടിസ്ഥാനത്തിൽ എന്താണ് സംഭവിച്ചത് എന്ന ് പരിശോധിക്കാൻ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധസമിതിയെയും നിയോഗിച്ചിരുന്നു.

സെബിയുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജിയും സുപ്രീം കോടതിക്ക് മുന്നിൽ എത്തിയിരുന്നു. കേസിൽ അന്തിമവാദം കേൾക്കുന്നതിനിടെ അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷണം നടത്തിയിരുന്നു. കേസിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും ആശ്വാസമാണ്