തിരുവനന്തപുരം: കേരളത്തില്‍ നടക്കാന്‍ സാധ്യതയില്ലാത്ത കെ. റെയില്‍ പദ്ധതിക്കുവേണ്ടി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 65.65 കോടി രൂപ. ഭൂമി ഏറ്റെടുക്കല്‍ സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ ശമ്പളം മാത്രം 10,76,60,434 രൂപയാണ്.

65000 കോടി രൂപയ്ക്ക് നിര്‍മ്മിക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് കെ റെയില്‍ സില്‍വര്‍ റെയില്‍. പക്ഷേ, ഇതിനാവശ്യമായ കേന്ദ്ര അനുമതിയോ പരസ്ഥിതി പഠനമോ പ്രോജക്റ്റ് റിപ്പോര്‍ട്ടോ ഇല്ലാതെയാണ് കോടികള്‍ പാഴാക്കി പിണറായി വിജയന്‍ എടുത്തുചാട്ടം നടത്തിയത്.

പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ തടസ്സങ്ങള്‍ ഏറെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ദക്ഷിണ റെയില്‍വേ സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയാണെങ്കില്‍ ഉണ്ടാവാന്‍ പോകുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വേ വികസനത്തെയും വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അലൈന്‍മെന്റ് അന്തിമമാക്കിയപ്പോള്‍ ചര്‍ച്ച നടത്തിയില്ല. ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് ഗേജ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ല.

കോഴിക്കോട്ടും കണ്ണൂരും സ്റ്റേഷന്‍ നിര്‍മിക്കാന്‍ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികള്‍ക്കായി നിശ്ചയിച്ചിട്ടുള്ളതാണ്. പാലക്കാട്ട് വളവുകളോട് ചേര്‍ന്നാണ് സില്‍വര്‍ലൈന്‍ വരിക എന്നെല്ലമായിരുന്നു റിപ്പോര്‍ട്ട്. ഇത് റെയില്‍വേ വളവുകള്‍ ഭാവിയില്‍ നിവര്‍ത്തുന്നതിന് തടസ്സമാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഇതെല്ലാം പദ്ധതി നടപ്പിലാകില്ലെന്ന സൂചനയാണ് നല്‍കുന്നത്.

ഇവിടെയാണ് ഒരിക്കലും നടപ്പിലാകാന്‍ സാധ്യതയയില്ലാത്ത പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഇത്രയധികം തുക ചെലവാക്കിയതെന്തിന് എന്ന ചോദ്യത്തിന്റെ പ്രസക്തി. സില്‍വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ ചെലവാക്കിയത് 65,72,35,496.65 രൂപ.

പാവപ്പെട്ടവന്റെ ആകെയുള്ള പുരയിടമുള്‍പ്പെടെ ഇടിച്ചു നിരത്താന്‍ അടക്കം നല്‍കിയ തുക ഇതില്‍ ഉള്‍പ്പെടും.വര്‍ഷങ്ങള്‍ക്ക് മുന്നോ പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി നടപ്പിലായില്ലെന്ന് മാത്രമല്ല കോടികള്‍ സര്‍ക്കാരിന് ചെലവുമായി. കൂടാതെ നിരവധി സാധാരണക്കാരായവരുടെ പുരയിടമുള്‍പ്പെടെ ഇടിച്ച് പൊളിച്ചത് മിച്ചം.

മഞ്ഞ കുറ്റി നാട്ടാന്‍ സര്‍ക്കാരും ശിങ്കിടികളും കാണിച്ച ഉത്സാഹം ഇപ്പോള്‍ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ സര്‍ക്കാരിനില്ല. നടപ്പിലാകാത്ത പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ പാസാക്കി നേതാക്കന്മാര്‍ കീശ വീര്‍പ്പിച്ചു. അപ്പോഴും വഴിയാധാരമായത് പാവപ്പെട്ട ചിലരാണ്. ഇവരെ സര്‍ക്കാര്‍ എന്ന് പരിഗണിക്കും, ചെലവാക്കിയ തുക എങ്ങനെ തിരികെ പിടിക്കും ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്.