തിരുവനന്തപുരം: ഔദ്യോഗിക വസതി ഒഴിഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോർജ്. നന്ദൻകോട് വാടകക്ക് ആണ് ഒരു മാസമായി മന്ത്രി വീണ ജോർജ് താമസിക്കുന്നത്.

50,000 രൂപയാണ് വീടിന്റെ വാടക. വാടക സർക്കാർ ഖജനാവിൽ നിന്ന് നൽകും. ടൂറിസം വകുപ്പിൽ നിന്ന് മറ്റ് വസ്തുക്കളും ലഭിക്കും. ഔദ്യോഗിക വസതിയിൽ സൗകര്യങ്ങൾ കുറവായതിൽ ആണ് വീണ വീട് ഒഴിഞ്ഞതെന്നാണ് ലഭിക്കുന്ന സൂചന.

കന്റോൺമെന്റ് ഹൗസിനടുത്തുള്ള ‘നിള’ യാണ് വീണ ജോർജിന്റെ ഔദ്യോഗികവസതി. കെ. രാജൻ, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ എന്നിവരുടെ ഔദ്യോഗികവസതികളാണ് വീണ ജോർജിന്റെ ഔദ്യോഗിക വസതിക്ക് അടുത്തുള്ളത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ. കെ. ശൈലജ ടീച്ചറിന്റെ ഔദ്യോഗിക വസതിയായിരുന്നു നിള. ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജിവച്ചതിനെ തുടർന്ന് 2 ഔദ്യോഗിക വസതികൾ ഒഴിവുണ്ട്. ഗണേഷ് കുമാർ ഔദ്യോഗിക വസതി വേണ്ടെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

സ്വന്തം വീട്ടിൽ താമസിക്കാനാണ് ഗണേഷിന്റെ തീരുമാനം. ഔദ്യോഗിക വസതി അലോട്ട് ചെയ്യാത്തതുകൊണ്ട് കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഹോസ്റ്റലിൽ താമസം തുടരുകയാണ്. തിങ്കളാഴ്ച ഔദ്യോഗിക വസതി ലഭിക്കുമെന്നാണ് കടന്നപ്പള്ളി പ്രതീക്ഷിക്കുന്നത്.

ചീഫ് വിപ്പ് ഡോ. കെ. എൻ. ജയരാജിന് സർക്കാർ ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. 45,000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക.

കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392ാം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്. 85,000 രൂപയാണ് പ്രതിമാസ വാടക.